തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചങ്ക്സ് സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറക്കിയവർ അറസ്റ്റിൽ. വടക്കാഞ്ചേരി എരുമപെട്ടി സ്വദേശികളായ പ്രണവ് സഞ്ജീവ്, നിതിൻ എന്നിവരാണ് പിടിയിലായത്. തൃശൂർ സൈബർസെൽ ആണ് ഇവരെ അറസ്റ്റ് െചയ്തത്. വടക്കാഞ്ചേരി ന്യൂരാഗം തിയറ്ററിൽ നിന്നാണ് ഇവർ ഇത് കോപ്പി ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
സോണിയുടെ സൈബർഷോട്ട് ക്യാമറ ഉപയോഗിച്ച് തിയറ്ററിൽ നിന്നും ഷൂട്ട് ചെയ്താണ് ഇവർ വ്യാജൻ പകർത്തിയത്. ഇതുപോലെ തന്നെ സമാനമായി ആസിഫ് അലി ചിത്രം സൺഡേ ഹോളിഡെയുടെയും വ്യാജൻ പകർത്തിയിരുന്നു. ക്യാമറയിൽ നിന്ന് സിനിമ പകർത്തിയ ശേഷം ടെലിഗ്രാം ആപ്ലിക്കേഷൻ വഴിയാണ് ചിത്രം പ്രചരിക്കുന്നത്. ഈ ആപ്ലിക്കേഷൻ വഴി വ്യാജ വിഡിയോ പ്രചരിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.
പൈറസി ഏജന്റുകൾ വഴി നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ചങ്ക്സ് സിനിമ ഫോണിലൂടെ പ്രചരിക്കുന്നവരെ പൊലീസ് നിരീക്ഷിച്ചുവരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ പറഞ്ഞു.