എറണാകുളം നഗരത്തിൽ കൊള്ളയും പിടിച്ചുപറിയും പതിവാക്കിയ ചെറുപ്പക്കാരുടെ സംഘം പൊലീസിന്റെ പിടിയിലായി. ഇരുപത്തിനാലു വയസിൽ താഴെയുള്ളവരാണ് അറസ്റ്റിലായവരെല്ലാം. പാലക്കാട് നിന്ന് രാത്രി നഗരത്തിലെത്തിയ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
ഗുണ്ടകളെയും പിടിച്ചുപറിക്കാരെയും കൊണ്ട് മുൻപേ പേരുദോഷം കേട്ട കൊച്ചിക്ക് പുതിയ തലമുറയിലെ ഇവരുടെ സംഭാവനയും ചെറുതല്ല. ട്രെയിനിലും ബസിലുമൊക്കെയായി രാത്രി നഗരത്തിൽ എത്തിപ്പെടുന്നവരെ ആക്രമിച്ച് വിലപിടിപ്പുള്ളതെല്ലാം തട്ടിയെടുക്കുന്നതാണ് ഈ ചെറുപ്പക്കാരുടെ പതിവെന്ന് പൊലീസ് പറയുന്നു. പാലക്കാട് നിന്നെത്തിയ ഒരാളെ കഴിഞ്ഞ രാത്രി പിടികൂടി കതൃക്കടവിന് സമീപത്ത് റെയിൽവെ യാർഡിലെത്തിച്ച് ഏഴായിരം രൂപ തട്ടിയെടുത്തതാണ് ഒടുവിലത്തെ കേസ്. രണ്ട് മൊബൈൽ ഫോണുകളും പിടിച്ചുപറിച്ചു. നഗരത്തിൽ തന്നെയുള്ളവരാണ് എല്ലാവരും.
ഇവരുടെ അറസ്റ്റിന് പിന്നാലെ സമാനമായ മറ്റ് പരാതികളും പൊലീസിന് മുന്നിലെത്തി. അവയ്ക്ക്പിന്നിലും ഇതേ സംഘമാണെന്ന് സ്ഥിരീകരിച്ച് കേസ് റജിസ്റ്റർ ചെയ്യുകയാണ്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച മാധ്യമങ്ങൾക്ക് മുന്നിലും പിന്നീട് കോടതിയിൽ എത്തിച്ചപ്പോഴും പ്രതികൾ പരാക്രമം കാട്ടി. തുടർന്ന് ക്യാംപിൽ നിന്ന് കൂടുതൽ പൊലീസുകാരെ എത്തിച്ച് സുരക്ഷയൊരുക്കിയാണ് ജയിലിലാക്കിയത്.