തിരുവനന്തപുരം വിളപ്പിൽശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് പൊലീസ്. പീഡനം സഹിക്കവയ്യാതെ ഓടിയ പെൺകുട്ടിയെ പ്രതികൾ പിന്തുടർന്ന് പിടികൂടി വീണ്ടും പീഡനത്തിനിരയാക്കി. രണ്ടു കേസായാണ് പൊലീസ് പീഡനം റജിസ്റ്റർ ചെയ്തിരിക്കുന്നത്
പ്രണയം നടിച്ച് ആദ്യം പീഡനത്തിനിരയാക്കിയത് കാമുകൻ വിഷ്ണു സാഗർ. ദിവസങ്ങളോളം തുടർന്ന പീഡനത്തിനൊടുവിൽ പ്രണയം ഉപേക്ഷിച്ചതായി ഇയാൾ പെൺകുട്ടിയെ അറിയിച്ചു. ഇതിനിടയിലാണ് പല വാഗ്ദാനം നൽകി അയൽവാസികളായ ശ്രീകലയും, ഷൈനയും ചേർന്ന് പെൺകുട്ടിയെ ഇടപാടുകാർക്ക് എത്തിച്ചു. പീഡനദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി. ശ്രീകലയുടെ രണ്ടാം ഭർത്താവായ സുരേഷാണ് ഇടപാടുകാരെ കണ്ടെത്തിയത്. ഇടപാടുകാരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു
കാമുകനെ മാത്രം പ്രതിയാക്കി ഒരു കേസും, ശ്രീകല ഉൾപ്പെടെ മറ്റു നാലു പേരെ പ്രതിയാക്കി മറ്റൊരു കേസും പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ഇടപാടുകാർക്ക് കൈമാറിയതിൽ കാമുകനു പങ്കില്ലെന്നതാണ് രണ്ടു കേസായി റജിസ്റ്റർ ചെയ്യാനുള്ള കാരണം.