ചാലക്കുടി ദേശീയപാതയ്ക്കരികില്‍ രാത്രികാലത്ത് പാര്‍ക്ക് ചെയ്യുന്ന ലോറികളുടെ ടയറും ബാറ്ററിയും ഡീസലും മോഷ്ടിക്കുന്ന ഉത്തരേന്ത്യന്‍ സംഘത്തെ ഓടിച്ചിട്ട് പിടികൂടി. രണ്ടു പേര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച രാത്രി സെന്റ് ജയിംസ് ആശുപത്രിക്കടുത്ത് പഴയ ദേശീയപാതയിൽ പാർക്ക് ചെയ്തിരുന്ന പുതുക്കാട് സ്വദേശിയുടെ ലോറിയുടെ ടയർ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് കള്ളന്‍മാരെ കുടുക്കാന്‍ സഹായിച്ചത്. നഗരത്തിലെ വിവിധ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ബന്ധപ്പെടുത്തിയായിരുന്നു അന്വേഷണം. പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപം പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറികളുടെ മറവിലായി പാർക്ക് ചെയ്ത രണ്ടു ലോറികൾ ശ്രദ്ധയിൽപ്പെട്ടു.
ഇവരോട് പൊലീസ് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ നാലു പേര്‍ ഓടി. കൊച്ചിയിലേക്ക് ഫർണിച്ചർ കൊണ്ടു വന്ന ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മോഷണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ഒട്ടേറെ മോഷണങ്ങൾ ഇവര്‍ നടത്തിയിട്ടുണ്ട്. ഒരു ട്രിപ്പിൽ ഇരുപത്തഞ്ചോളം വാഹനങ്ങളിൽ നിന്ന് പലവിധ സാധനങ്ങൾ മോഷ്ടിക്കാറുണ്ടെന്നും പ്രതികള്‍ പൊലീസിനോടു സമ്മതിച്ചു. ഇവരുടെ രണ്ടു നാഷണൽ പെർമിറ്റ് ലോറികളും മോഷ്ടിച്ച ടയറുകളും ബാറ്ററികളും ഡീസൽ ഊറ്റിയെടു ക്കുന്നതിനുള്ള പൈപ്പുകളും കന്നാസുകളും കസ്റ്റഡിയിലെടുത്തു. മധ്യ പ്രദേശ് ഗ്വാളിയോർ സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്. ഇതിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ല.