സിഐ സേനയ്ക്കുണ്ടാക്കിയ മാനക്കേടു തിരുത്താൻ പൊലീസുകാർ രംഗത്ത്. അനധികൃതമായി ഗ്യാസ് സിലിണ്ടർ നൽകാത്തതിനു വിതരണക്കാരനെ പിടിച്ചു സ്റ്റേഷനിൽ നിർത്തുകയും ട്രാഫിക് നിയമലംഘനമുണ്ടെന്നു പറഞ്ഞു 3000 രൂപ പിഴ ഈടാക്കുകയും ചെയ്ത് നഗരത്തിലെ സിഐ സൃഷ്ടിച്ച പാപക്കറ കളയാനാണ് സ്റ്റേഷനിലെ പൊലീസുകാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
മേലുദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വന്തം കീശകളിൽ നിന്നു പണമെടുത്ത് വിതരണക്കാരനു നൽകാനാണു തീരുമാനം. അനധികൃതമായി സിലിണ്ടർ നൽകാതിരുന്നതിനു സിലണ്ടറുകളും ബില്ലുകളും പിടിച്ചെടുത്ത ശേഷം സിഐ യുവാവിനെ ഭീഷണിപ്പെടുത്തുകയും രാവിലെ മുതൽ വൈകുന്നേരം വരെ സ്റ്റേഷനിൽ നിർത്തുകയും ചെയ്തിരുന്നു. വിതരണക്കാരനെ പിരിച്ചു വിടണമെന്ന് ഏജൻസിയോട് നിർദേശിക്കുകയും ചെയ്തു.
ഈ വിവരം പുറത്തു പറഞ്ഞാൽ നഗരത്തിൽ ജോലി ചെയ്യാൻ സമ്മതിക്കില്ലെന്നു സിഐ ഭീഷണി മുഴക്കിയതോടെ അഞ്ചു ദിവസമായി ജോലിക്കു പോകാതെ കഴിയുകയാണ് യുവാവ്. നേരത്തേ, സിഐയുടെ ഭീഷണിക്കു വഴങ്ങി മറ്റൊരു ഉപഭോക്താവിന്റെ സിലിണ്ടർ അയാളുടെ അനുവാദത്തോടെ നൽകിയിരുന്നു. പിന്നെയും ആവശ്യപ്പെട്ടതോടെയാണു നിവൃത്തിയില്ലെന്നു വിതരണക്കാരൻ അറിയിച്ചത്. സിഐയുടെ നടപടി സംബന്ധിച്ചു മാധ്യമ വാർത്തകൾ വന്നതോടെ വിതരണക്കാരനെ സഹായിക്കാൻ പൊലീസുകാർ രംഗത്തെത്തുകയായിരുന്നു.