വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎല്‍എ ,എം.വിന്‍സന്റിന് ജാമ്യമില്ല. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ നടപടി. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയും വിൻസന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു
ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് എം.വിൻസന്റിനെ അറസ്ററ് ചെയ്തതെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇദ്ദേഹത്തിനു ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. കൂടാതെ പരാതിക്കാരിയുമായി സംസാരിച്ചതിന്റെ ഫോൺസംഭാഷണങ്ങളടക്കമുള്ളവയും പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും , മനപൂർവ്വം അപമാനിക്കാൻ വേണ്ടിയുള്ളതുമാണെന്നാണ് എം.വിൻസന്റ് ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.
പരാതിക്കാരിയുമായി കുടുംബപരമായി അടുപ്പമുണ്ടെന്നും, ചില രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ കേസിൽ കുടുക്കാൻ മനപൂർവം ശ്രമിക്കുകയായിരുന്നെന്നും വിൻസന്റിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷന്റെ വാദം പൂർണമായും അംഗീകരിച്ചുകൊണ്ടായിരുന്നു. ജില്ലാകോടതി വിൻസന്റിനു ജാമ്യം നിഷേധിച്ചത്. കഴിഞ്ഞമാസം 22 നാണ് പൊലീസ് എം.വിൻസന്റ് എം.എൽ.എയെ അറസ്റ്റുചെയ്തത്.വിൻസന്റ് ഇപ്പോൾ നെയ്യാറ്റിൻകര സബാജയിലിൽ റിമാൻഡിലാണ്.