ബിസിനസ് പങ്കാളി മൂന്ന് കോടിരൂപ തട്ടിയെടുത്തെന്നാരോപിച്ച് മാഹി സ്വദേശിയായ പ്രവാസിയുടെ വീടിനു മുന്നിൽ നാലംഗകുടുംബം കുത്തിയിരിപ്പ് സമരം നടത്തുന്നു. ഷൊർണ്ണൂർ സ്വദേശി യൂസഫും കുടുംബവുമാണ് മാഹി പളളൂർ സ്വദേശിയായ ഹാഷിമിന്റെ വീടിന് മുൻപിൽ കുത്തിയിരിക്കുന്നത്.
യു എ ഇ യിലെ അലെയിനിലാണ് യൂസഫും ഹാഷിമും ബിസിനസ്സ് നടത്തിയിരുന്നത്. 90 ശതമാനം വിഹിതവും യൂസഫിന്റേതായിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് മകളുടെ വിവാഹത്തിനായി യൂസഫ് നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ഹാഷിം അറബിയെ കൂട്ടുപിടിച്ച് കമ്പനി കൈക്കലാക്കുകയെന്നാണ് യൂസഫിന്റെ ആരോപണം. തിരിച്ച് യുഎഇലേക്ക് മടങ്ങാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
ഇതോടെയാണ് യൂസഫും കുടുംബവും ഹാഷിമിന്റെ പളളൂരിലെ വീടിന് മുൻപിൽ സമരവുമായെത്തിയത്. ഭാര്യയെയും രണ്ട് ആൺമക്കളെയും കൂട്ടിയാണ് യൂസഫ് സമരത്തിനെത്തിയത്. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്ഥലത്തെത്തി. മാഹി പോലീസാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.