വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയും പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്തും നിരവധിപേരിൽ നിന്ന് പണം തട്ടിയെടുത്ത സംഘം തിരുവനന്തപുരത്ത് അറസ്റ്റിൽ. പിടിപി നഗർ സ്വദേശി സനീഷ്, നീറമൺകര സ്വദേശി കമലേഷ് കൃഷ്ണ എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കൽനിന്ന് വിവിധ സർവ്വകലാശാലകളുടേതടക്കം നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു.
പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി സിറ്റി പൊലീസ് കമ്മിഷ്ണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കൊല്ലം സ്വദേശികളായ മുപ്പത് യുവാക്കൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടന്നായിരുന്നു പരാതി. തട്ടിപ്പ് രീതി ഇങ്ങനെ., സംഘത്തിൽ ഉൾപ്പെട്ട സനീഷ്, റിക്രൂട്ട്മെന്റ് നടക്കുന്ന സ്ഥലങ്ങളിൽ സൈനിക ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി ഗ്രൗണ്ട് ടെസ്റ്റിൽ പുറത്തായ ഉദ്യോഗാർഥികളെ പരിചയപ്പെടും.
റിക്രൂട്മെന്റ് ബോർഡിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയശേഷം ജോലിയിൽ താൽപ്പര്യമുണ്ടെങ്കില്‍ ഫോണിൽ ബന്ധപ്പെടാനാവശ്യപ്പെട്ട് മൊബൈൽ നമ്പർ നൽകും. ഫോണിൽ ബന്ധപ്പെടുന്നവരുടെ വിശ്വാസം ഉറപ്പാക്കിയശേഷം ആദ്യഗഡുവായി ചെലവാകുന്ന പണവുമായെത്താൻ നിർദേശം നൽകും. ഇത്തരത്തിൽ പണം കൈമാറുന്നവർക്ക് സനീഷിന്റെ കൂട്ടാളി കമലേഷ് വ്യാജമായി നിർമ്മിച്ച സർട്ടിഫിക്കറ്റ് നൽകുന്നതായിരുന്നു രീതി. അതിനിടെ പണം നൽകിയവരിൽ ഒരാൾ സംശയംതോന്നിയതിനെ തുടർന്ന് പൊലീസിന് വിവരം ൈകമാറുകയായിരുന്നു. വിവിധ സർവ്വകലാശാലകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർട്ടിഫിക്കറ്റുകൾ സംഘം വ്യാജമായി നിർമ്മിച്ചതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തട്ടിപ്പ് സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.