സന ഫാത്തിമ എന്ന നാലുവയസുകാരിയുടെ തിരോധാനത്തിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമം മുഴുവന്‍. വീട്ടുമുറ്റത്ത് നിന്ന് കാണാതായ കുട്ടി നിമിഷങ്ങള്‍ കാണാതായതില്‍ അസ്വാഭാവികതയില്ലെന്ന് പറയുമ്പോഴും പഴുതടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും, അയൽ സംസ്ഥിനങ്ങളിലെ പൊലീസിനും സന ഫാത്തിമയുടെ ചിത്രമടക്കം വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
പാണത്തൂർ ബാപ്പുങ്കയത്ത് ഇബ്രാഹീമിന്റെ മകൾ സന ഫാത്തിമയയെ കാണാതായത് സ്വന്തം വീട്ടുമുറ്റത്ത് നിന്നാണ്. വൈകീട്ട് മൂന്നരയോടെ അങ്കണവാടിയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി ലഘുഭക്ഷണം കഴിച്ച് മുറ്റത്ത് കളിക്കാനിറങ്ങി. ഒരു മണിക്കൂറിന് ശേഷം വീട്ടുകാര്‍ തിരക്കിയപ്പോഴാണ് സനയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും കുട്ടിയെ തിരഞ്ഞിറങ്ങി. ഇതിനിടെ വീടിന് സമീപമുള്ള നീര്‍ച്ചാലില്‍ നിന്ന് സനയുടെ കുട കിട്ടി.
മഴപെയ്തൊഴിഞ്ഞ സമയമായതിനാൽ നീർച്ചാലിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ഇതോടെ കുട്ടി ഒഴുക്കിൽപ്പെട്ടു എന്ന സംശയം ബലപ്പെട്ടു. ഒരു കിലോമീറ്റർ അകലെ പാണത്തൂര്‍ പുഴയിലാണ് ഈ നീർച്ചാൽ ചെന്നുചേരുന്നത്. റോഡിനോട് ചേർന്ന് പൈപ്പിലൂടെയാണ് നീർച്ചാലിലെ വെള്ളം കടന്ന് പോകുന്നത്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും പുഴയിലും തിരച്ചില്‍ നടത്തി.
രാജപുരം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സനയുടെ തിരോധാനത്തെക്കുറിച്ച് നിലവില്‍ അന്വേഷിക്കുന്നത്. കുട്ടി ഒഴുക്കില്‍പ്പെട്ടു എന്നത് പൊലീസ് പൂര്‍ണമായും ഉള്‍ക്കൊള്ളുന്നില്ല. മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്.സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും, തമിഴ്നാടും, കർണാടകയും അടക്കുള്ള അയൽ സംസ്ഥിനങ്ങളിലെ പൊലീസിനും സനയുടെ ചിത്രമടക്കം വിവരം കൈമാറി. സംഭവദിവസം പ്രദേശത്ത് അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചോ എന്നറിയുന്നതിനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു. കുട്ടിയെ നാടോടി സ്ത്രീകൾക്കൊപ്പം കണ്ടെത്തിയെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ സന ആരുടെയെങ്കിലും കൈയ്യില്‍ അകപ്പെട്ടോ എന്നതിനെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന ജില്ലാ കലക്ടറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പരന്നതോടെ നാട്ടുകാരും ആശങ്കയിലാണ്.