പിറവം ഓണക്കൂറിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ കഴുത്തിൽ കത്തി വച്ച് അമ്മയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലെ പ്രധാന പ്രതികൾ പിടിയിലായി. തമിഴ്നാട് തേനി ബോഡിനായ്ക്കന്നൂർ സ്വദേശി നാഗരാജ് വീരപ്പൻ (30), നാഗരാജ് സുബ്രഹ്മണ്യം (27) എന്നിവരെയാണ് എസ്ഐ കെ.കെ. വിജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോലാട്ടേൽ ശാന്തി ജോണിന്റെ വീട്ടിലാണ് കഴിഞ്ഞ ജൂലൈ ഒന്നിനു പുലർച്ചെ രണ്ടോടെ മോഷണം നടന്നത്. ഇവിടെ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലായി മൂന്നു വീടുകളിൽ കൂടി മോഷണശ്രമം നടന്നെങ്കിലും വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണ സംഘത്തിന് സഹായം നൽകിയ തേനി സ്വദേശി കനകരാജിനെ കഴിഞ്ഞ 14ന് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളം പ്രധാന പ്രതികളായ വീരപ്പനെയും സുബ്രഹ്മണ്യത്തെയും തേടി പിറവത്തു നിന്നുള്ള പൊലീസ് സംഘം തേനിയിൽ തങ്ങിയെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇരുവരും കേരളത്തിലേക്കു കടന്നുവെന്നായിരുന്നു സൂചന.
തുടർന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇവരുടെ ഫോട്ടോയും വിശദാംശങ്ങളും കൈമാറിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മലപ്പുറം കൊണ്ടോട്ടിയിൽ മോഷണശ്രമത്തിനിടെ ഇരുവരും പിടിയിലായത്. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയായ നാഗരാജ് വീരപ്പൻ രണ്ടു മാസം മുൻപാണ് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. പ്രതികളെ ഓണക്കൂറിൽ മോഷണം നടന്ന വീടുകളിലെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.