നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഒരുമാസത്തിനകം അനുബന്ധ കുറ്റപത്രം നൽകും. കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. തെളിവു നശിപ്പിച്ചവർ ഉൾപ്പെടെ നിലവിൽ കേസിൽ 13 പ്രതികളാണുള്ളത്. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ദിലീപും പൾസർ സുനിയുമായി ചേർന്ന് പലസ്ഥലങ്ങളിൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. നിലവിൽ കേസിൽ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തിൽ ദിലീപ് രണ്ടാം പ്രതിയാകും. കേസിലെ നിർണായ തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല.
പൾസർ സുനിക്കെതിരെ കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകളടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തിയെന്ന വകുപ്പും ദിലീപിനെതിരെയുണ്ട്. ഇരുപതു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്. കേസിൽ ദിലീപിന്റെ ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു കഴിഞ്ഞു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും അവസാനഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു.
മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞുവെന്ന പ്രതീഷ് ചാക്കോയുടെ മൊഴിയിലാണ് ഇപ്പോൾ അന്വേഷണം എത്തിനിൽക്കുന്നത്. ആദ്യ ഘട്ടത്തിൽ പൾസർ സുനി, നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ്, ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിക്കൊടുത്ത ചാൾസ് ആന്റണി എന്നിവരായിരുന്നു പ്രതികൾ. അനുബന്ധ കുറ്റപത്രത്തിൽ ജയിലിൽ ഫോണുപയോഗിച്ച മേസ്തിരി സുനിൽ, ഫോൺ കടത്തിയ വിഷ്ണു, കത്തെഴുതി നൽകിയ വിപിൻ ലാൽ, ദിലീപ്, തെളിവ് നശിപ്പിച്ച പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാകും പ്രതികൾ.