കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ടാംപ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കുന്നു. കേസില്‍ 13 പേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് നീക്കം. ജാമ്യത്തിനായി വീണ്ടും ഹൈക്കോതിയെ സമീപിക്കാനൊരുങ്ങുന്ന ദിലീപ്, മുതിർന്ന അഭിഭാഷകനായ ബി രാമൻപിള്ളയെ വക്കാലത്ത് ഏൽപിച്ചു. അതേസമയം കേസില്‍ നാദിർഷയുടെ സഹോദരൻ സമദിനെ പൊലീസ് ഇന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്തു.
ജാമ്യത്തിനായി ആദ്യം ഹൈക്കോടതിയെ സമീപിച്ചപ്പോഴുണ്ടായത് വലിയ തിരിച്ചടിയാണ്. ജാമ്യം തള്ളിക്കൊണ്ടുള്ള വിധി ഏതാണ്ട് ദിലീപിനെതിരായ കുറ്റപത്രത്തിന് സമാനമായി. മറ്റെവിടെയും എളുപ്പത്തിൽ ജാമ്യം തേടി പോകാനാകാത്ത സ്ഥിതി കൂടിയാണ് ഇതുണ്ടാക്കിയത്. ഇതോടെയാണ് അഭിഭാഷകനെ മാറ്റിയുള്ള പരീക്ഷണത്തിന് തയ്യാറായത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ബി രാമൻപിള്ളയുടെ നേതൃത്വത്തിലുള്ള രാമൻപിള്ള അസോസിയേറ്റ്സാകും ഇനി ദിലീപിനായി ഹാജരാകുക. അതേസമയം ദിലീപ് അടക്കം കേസിലെ 13 പ്രതികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന ജോലികളിലേക്ക് പൊലീസ് കടന്നു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും അവസാനഘട്ടത്തിലാണ്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിയാക്കി ശേഷമുള്ള അനുബന്ധ കുറ്റപത്രമാണ് ഇനി സമർപ്പിക്കുക. നിലവിൽ കേസിൽ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തിൽ ദിലീപ് രണ്ടാം പ്രതിയാകും. ജയിലിൽ ഫോണുപയോഗിച്ച മേസ്തിരി സുനിൽ, ഫോൺ കടത്തിയ വിഷ്ണു, കത്തെഴുതി നൽകിയ വിപിൻ ലാൽ, ദിലീപ് , തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാകും അനുബന്ധ കുറ്റപത്രത്തിൽ പ്രതികളാകുക.
കേസിലെ നിർണായ തെളിവായ മൊബൈൽ ഫോൺ നശിപ്പിച്ച് കളഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൾസർ സുനിയുടെ മുൻ അഭിഭാഷകർ പ്രതിസ്ഥാനത്ത് വരുന്നത്. അഡ്വക്കറ്റ് പ്രതീഷ് ചാക്കോയുടെ ഈ മൊഴിയിലാണ് ഇപ്പോൾ അന്വേഷണം എത്തിനിൽക്കുന്നത്. നാദിർഷയുടെ സഹോദരൻ സമദിനെ അന്വേഷണസംഘം ഇന്ന് വിളിച്ചുവരുത്തി. പന്ത്രണ്ട് മണിയോടെ ആലുവ പൊലീസ് ക്ലബിലെത്തിയ സമദിനൊപ്പം സുഹൃത്തും ഗായകനുമായ നസീറും ഉണ്ടായിരുന്നു. മൊഴി നൽകിയ ശേഷം ഒന്നരയോടെ ഇരുവരും മടങ്ങി.