ചെയ്യാത്ത കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടതായും വിവാഹം മുടങ്ങിയതായും കാണിച്ച് ഡിജിപിക്ക് യുവാവിന്റെ പരാതി. ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് പത്തനംതിട്ടസ്വദേശിയായ യുവാവ്.
മൈലപ്ര മണ്ണാരക്കുളഞ്ഞി പാലമൂട്ടിൽ ലിജോ ആണ് പരാതിക്കാരൻ. കട്ടപ്പന പൊലീസിനെതിരെയാണ് പരാതി. കേസിലെ ഒന്നാം പ്രതിയായ മൈലപ്ര ചീങ്കൽത്തടം സ്വദേശി പ്രിൻസ് ജോൺ, ജോബിൻ ജോസഫ് ഐപിഎസ് എന്ന വ്യാജ പ്രൊഫൈൽ വഴി കട്ടപ്പന സ്വദേശിയിൽ നിന്ന് അർധനഗ്ന ചിത്രം വാട്സാപ്പ് വഴി വാങ്ങിയെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയാണ് ലിജോ. ഒന്നാം പ്രതി പടം അയച്ചു നൽകി എന്നതിന്റെ പേരിലാണ് ലിജോയെ പ്രതിയാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയുടെ മൊബൈലിലെ കോൾ പട്ടികയിൽ പേര് ഉണ്ടെന്നകാരണത്താലാണ് പ്രതിയാക്കിയത്. ഒന്നാം പ്രതിയെക്കുറിച്ച് ചില വിവരങ്ങൾ ചോദിച്ചറിയാനെന്ന പേരിൽ കട്ടപ്പനയ്ക്കു വിളിച്ച് പൊലീസ് കേസിൽ കുടുക്കുകയായിരുന്നുവെന്ന് ലിജോ.
ഒന്നാം പ്രതിയുമായി പരിചയമുണ്ടെങ്കിലും ഏറെക്കാലമായി ബന്ധമൊന്നുമില്ല. തന്നെമാധ്യമങ്ങൾക്കു മുൻപിൽ മൂന്നാം പ്രതി എന്നു പറഞ്ഞ് നിർത്തുകയായിരുന്നുവെന്നു ലിജോ പറഞ്ഞു. ജൂൺ 24ന് ആണ് സംഭവം. മൂന്നു ദിവസം ലിജോ റിമാൻഡിൽ കഴിഞ്ഞു. ദൃശ്യങ്ങൾ ഒന്നുമില്ലെന്ന് പൊലീസ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടും പ്രതി ചേർക്കുകയായിരുന്നുവെന്നാണ് ലിജോയുടെ ആരോപണം. പള്ളിയിൽ പോവാൻ പോലും കഴിയാത്ത സാഹജര്യമാണ്. ഇതേത്തുടർന്നാണ് പൊലീസിനെതിരെ ഡിജിപിക്കു പരാതി നൽകിയത്.