ഇരുപതിലേറെ മോഷണകേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വീരപ്പൻ ബൈജു പൊലീസിന്റെ പിടിയിലായി. ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനിടെ കട്ടപ്പനയിൽ നിന്നാണ് ബൈജു പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പ്രതിയുടെ ചിത്രം പ്രചരിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈജു പിടിയിലായത്.
ഹൈറേഞ്ച് ലോറേഞ്ച് വ്യത്യാസമില്ലാതെ ഇടുക്കിയിൽ വ്യാപകമായി മോഷണം നടത്തിയാണ് ബൈജു കുപ്രസിദ്ധിയാർജിച്ചത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിൽ കുറയാത്ത മോഷണ കേസുകൾ ബൈജുവിന്റെ പേരിലുണ്ട്. കട്ടപ്പനയിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബൈജു ജാമ്യത്തിലിറങ്ങി മുങ്ങി. ഇതിനിടെ വ്യാഴാഴ്ച പുലർച്ചെ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബൈജു എത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രത്തോട് സാമ്യം തോന്നിയതോടെ സ്ഥലത്തുണ്ടായിരുന്ന വ്യക്തി പൊലീസിൽ വിവരം അറിയിച്ചു. കൊടകല്ല് ചിറക്കാട്ട് മോനിച്ചന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച രണ്ടരകിലോ കുരുമുളക് വിൽക്കാനെത്തിയതായിരുന്നു ബൈജു.
മോഷണത്തിനുശേഷം പൊലീസിനെ വെട്ടിച്ച് കാട്ടിലും പാറയിടുക്കുകളിലും ഒളിവിൽ കഴിയുന്നതിനാലാണ് ബൈജുവിന് വീരപ്പനെന്ന പേര് ലഭിച്ചത്. മോഷണത്തിന് പുറമെ കള്ളത്തോക്ക് കൈവശം വച്ചതിനും ബസുടമയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ബൈജുവിനെതിരെ കേസുണ്ട്. ഇയാൾ പിടിയിലായ വിവരമറിഞ്ഞ് വിവിധ സ്‌റ്റേഷനുകളിൽ നിന്നുള്ള സംഘം കട്ടപ്പനയിൽ എത്തി. ബൈജുവിനെ ചോദ്യം ചെയ്താൽ കൂടുതൽ കേസുകൾക്ക് തുമ്പുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.