ഭീകരസംഘടന ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ആലപ്പുഴ സ്വദേശിയടക്കം മൂന്നുപേരെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളുമായി സമൂഹമാധ്യമങ്ങൾ വഴി ഇവർ നിരന്തരം സമ്പർക്കം പുലർത്തുന്നുവെന്ന് കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചശേഷം മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തും.
ആലപ്പുഴ സ്വദേശിയായ യുവാവും രണ്ടു കോയമ്പത്തൂർ സ്വദേശികളും അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളുമായി സമൂഹമാധ്യമത്തിലൂടെ നിരന്തരം സന്ദേശങ്ങൾ കൈമാറുന്നത് എൻഐഎ നിരീക്ഷിച്ചു വരികയായിരുന്നു. കണ്ണൂര്‍ കനകമല രഹസ്യയോഗക്കേസുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിനിടയിലാണ് ഈ സന്ദേശങ്ങൾ എൻഐഎയുടെ ശ്രദ്ധയിൽ പെട്ടത്.
ഐ.എസില്‍ ചേര്‍ന്ന കാസർകോഡ് സ്വദേശി അബ്ദുല്‍ റഷീദുമായും ഇവർ ബന്ധപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്ന് എൻഐഎ വ്യക്തമാക്കി. ഇതേത്തുടർന്ന് എൻഐഎ കോടതിയുടെ വാറണ്ടിൻറെ അടിസ്ഥാനത്തിൽ വീടുകൾ റെയ്ഡ് ചെയ്തു. ഇവർ ഉപയോഗിച്ച മൊബൈൽ ഫോൺ , ലാപ് ടോപ് ഐഎസ് സന്ദേശങ്ങൾ പകർത്തിയതെന്ന് സംശയിക്കുന്ന നൂറോളം ഡിവിഡികൾ എന്നിവ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ആലപ്പുഴ സ്വദേശിയുടെ വീട് റെയ്ഡ് ചെയ്തത്. പ്രാഥമിക ഘട്ട ചോദ്യം ചെയ്യലിന് ശേഷം ഇവരെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിൽ ഐഎസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റുണ്ടാകും.