കോഴിക്കോട് മൊകേരിയിൽ ഗൃഹനാഥന്റെ കൊലയ്ക്ക് കാരണമായത് ഇതരസംസ്ഥാന തൊഴിലാളിയ്ക്കൊപ്പം ജീവിതം തുടങ്ങാനുള്ള ഭാര്യയുടെ മോഹം. സ്വത്തിൽ കണ്ണുവച്ച ബംഗാൾ സ്വദേശി തകർത്തത് ഒരു കുടുംബത്തെ ആകെയാണ്. ഒന്നാംപ്രതി പരിമൾ ഹർദാലും രണ്ടാംപ്രതി ഭാര്യ ഗിരിജയും മൂന്നാംപ്രതി മാതാവ് ദേവിയും ചേര്‍ന്ന് മൂന്നുമാസം നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് കൊല നടത്തിയത്. ശ്രീധരനെ കൊലപ്പെടുത്താന്‍ പ്രതികള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ കേട്ട് പൊലീസ് പോലും ഞെട്ടിച്ചു.
മൂന്ന് വർഷത്തിനിടയിൽ പിരിയാനാകാത്ത നിലയിലേയ്ക്ക് പരിമൾ ഹർദാലും ഗിരിജയും അടുക്കുകയായിരുന്നു. അഞ്ച് മക്കളുടെ പിതാവായ ഹർദാൽ ഭാര്യയുമായി പിണങ്ങി നാടുവിട്ടതെന്നാണ് ഗിരിജയെ വിശ്വസിപ്പിച്ചിരുന്നത്. ഭർത്താവ് ശ്രീധരനെ ഒഴിവാക്കി വന്നാൽ പൂർണമായും സംരക്ഷിക്കാമെന്നായിരുന്നു വാക്ക്. ശ്രീധരനോട് പിണങ്ങി നാലുവയസുള്ള മകനെ മാതാവിനെ ഏൽപ്പിച്ച് ഹർദാലിനൊപ്പം ബംഗാളിലേയ്ക്ക് പോകുന്നതിനായിരുന്നു ഗിരിജയുടെ താൽപര്യം.
ശ്രീധരന്റെ പേരിലുള്ള ഭൂമിയും ഗിരിജയുടെ സ്വർണമുൾപ്പെടെയുള്ള സമ്പാദ്യവുമായിരുന്നു ഹർദാലിനെ മോഹിപ്പിച്ചത്. ഇത് നേടാൻ ശ്രീധരനെ വകവരുത്തണമെന്ന് ഇയാളുറപ്പിച്ചു. ബോധപൂർവം പലതവണ കലഹമുണ്ടാക്കി ശ്രീധരനെ കുടുംബവുമായി തെറ്റിച്ചു. കൊലപാതകത്തിന് രൂപരേഖയുണ്ടാക്കിയതും നേതൃത്വം നൽകിയതും ഹർദാലായിരുന്നു. ഭക്ഷണത്തിൽ ഫ്യുരിഡാൻ കലർത്തി ഗിരിജ ശ്രീധരന്റെ ബോധം കെടുത്തി. പിന്നാലെ ഷാൾ മുറുക്കി ഹർദാൽ ശ്രീധരനെ കൊലപ്പെടുത്തുകയായിരുന്നു.