മൃതദേഹം കുളിപ്പിക്കുന്നതിനിടെ കഴുത്തിൽ കണ്ട പാടുകളാണ് ശ്രീധരന്റേത് അസ്വാഭാവിക മരണമെന്ന സംശയം നാട്ടുകാരില്‍ ഉണ്ടാക്കിയത്. മൂന്ന് മാസത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകം. ഭാര്യ ഗിരിജയെ മുൻനിർത്തിയുള്ള പൊലീസ് നീക്കമാണ് സംഭവത്തിന് ശേഷം നാടുവിട്ട കാമുകനെ പിടികൂടാൻ സഹായിച്ചത്.
സംശയം നിരവധിയായിരുന്നു. ആരോഗ്യവാനായ ശ്രീധരന് ഹൃദയാഘാതം സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സുഹൃത്തുക്കൾ. കഴുത്തിൽക്കണ്ട ക്ഷതത്തെക്കുറിച്ച് ചോദിച്ചെങ്കിലും നേരത്തെയുള്ളതെന്ന മറുപടിയാണ് ഗിരിജ നൽകിയത്. ഇതോടെ നാട്ടുകാർ പൊലീസിനെ സമീപിച്ചു.
കുറ്റ്യാടി സിഐയും സംഘവും വീട്ടിലെത്തി ചോദ്യം ചെയ്തെങ്കിലും സ്വാഭാവിക മരണമെന്ന നിലപാടിലായിരുന്നു ഗിരിജയും മാതാവും. പരിസരവാസികളിൽ നിന്നാണ് പൊലീസ് ഹർദാലിനെക്കുറിച്ചറിയുന്നത്. ഇയാളുടെ തൊട്ടിൽപ്പാലത്തെ താമസസ്ഥലം കേന്ദ്രീകരിച്ചുള്ള അന്വേ·ഷണത്തിൽ സ്ഥലത്തില്ലെന്ന് വ്യക്തമായി. വീണ്ടും ഗിരിജയെയും മാതാവിനെയും സ്റ്റേഷനിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകക്കഥയുടെ ചുരുളഴിയുന്നത്. പത്ത് വർഷമായി കേരളത്തിലുള്ള ഹർദാൽ മൂന്ന് വർഷം മുൻപാണ് ശ്രീധരന്റെ വീടിന് സമീപം ജോലിക്കെത്തിയത്. ഈ സൗഹൃദത്തിലൂടെ ശ്രീധരന്റെ പുതിയ വീടിന്റെ നിർമാണച്ചുമതല ഹർദാൽ നേടി. ഇതോടെ ഗിരിജയും ഹർദാലുമായി അടുത്തു. വൈകാതെ ബന്ധം അതിരുകടന്നു. ശ്രീധരൻ പലപ്പോഴും ചോദ്യം ചെയ്തെങ്കിലും മാതാവ് ദേവിയുടെ സഹായത്തോടെ ഗിരിജ പ്രതിരോധിച്ചു.
വഴക്ക് കൂടിയതോടെയാണ് ശ്രീധരനെ വകവരുത്താൻ മൂന്നുപേരും തീരുമാനിച്ചത്. ഹർദാലിന്റെ നിർദേശപ്രകാരമാണ് ഗിരിജ ഭക്ഷണത്തിൽ വിഷം ചേർത്തത്. ഹർദാൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയാൽ കൊലപാതകം തെളിയുമെന്ന ഹർദാലിന്റെ ഉപദേശമാണ് വേഗത്തിൽ സംസ്ക്കരിക്കാൻ പ്രേരിപ്പിച്ചത്. ഇരുവരും പിടിയിലാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഹർദാൽ നാടുവിട്ടു. ഒന്നാംപ്രതിയെ പിടികൂടാൻ പൊലീസ് മറ്റൊരു നാടകം കളിച്ചു. പൊലീസിന് സംശയമുള്ളതിനാൽ തന്നെ കൂടെക്കൂട്ടണമെന്ന് ഗിരിജ ഫോൺ വഴി ഹർദാലിനോട് ആവശ്യപ്പെട്ടു.
കോഴിക്കോടെത്താനായിരുന്നു നിർദേശം. വേഷം മാറിയ പൊലീസ് സംഘം ഗിരിജയ്ക്കൊപ്പം സഞ്ചരിച്ച് റയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഹർദാലിനെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്വാഭാവിക മരണമെന്ന് എഴുതിത്തള്ളിയ സംഭവമാണ് നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് കൊലപാതകമെന്ന് തെളിഞ്ഞത്.