ദുരൂഹസാഹചര്യത്തിൽ മരിച്ച റിട്ട. സഹകരണ ഡപ്യൂട്ടി റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്ത കേസിൽ കസ്റ്റഡിയിലെടുത്ത പയ്യന്നൂർ കോറോം സ്വദേശിനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എഴുപത്തിരണ്ട് വയസുള്ള കെ വി ജാനകിയെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന ജാനകിയുടെ സഹോദരി കെ.വി.ശൈലജയെയും ഭർത്താവ് കൃഷ്ണകുമാറിനെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടിയും ഊർജിതമാക്കി.
ബാലകൃഷ്ണൻ ജാനകിയെ വിവാഹം ചെയ്തിരുന്നുവെന്ന് വ്യാജരേഖയുണ്ടാക്കിയാണ് സ്വത്ത് തട്ടിയെടുത്തത്. പിന്നീട് ഇവ സഹോദരിയും അഭിഭാഷകയുമായ ശൈലജയ്ക്ക് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ ജാനകി കുറ്റം സമ്മതിച്ചതായി തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.
വ്യാജരേഖ തയ്യാറാക്കാൻ നേതൃത്വം നൽകിയ ശൈലജയും, കൃഷ്ണകുമാറും ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം റവന്യൂ ഉദ്യോഗസ്ഥരുടെയും പങ്ക് പൊലീസ് അന്വേഷിക്കും. ബാലകൃഷ്ണന്റെ ദുരൂഹമരണവും അന്വേഷിക്കുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് റിജിണൽ കെമിക്കൽ ലാബിലേക്ക് പൊലീസ് കത്തയച്ചിട്ടുണ്ട്.