മുൻ സഹകരണ ഡപ്യൂട്ടി റിജിസ്ട്രാറുടെ സ്വത്ത് വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ജാനകിക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിച്ചേക്കും. സർക്കാർ ഓഫിസുകളില്‍നിന്ന് തെളിവുകൾ ശേഖരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളെയാണ് പ്രതിസന്ധിയിലാക്കുക. ഏഴുപത്തിരണ്ടുകാരിയായ കെ.വി.ജാനകിയുടെ പ്രായം കണക്കിലെടുത്താണ് പയ്യന്നൂർ കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേർത്താണ് പയ്യന്നൂർ പൊലീസ് ജാനകിക്കെതിരെ കേസെടുത്തത്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ജാമ്യം അനുവദിക്കാനുള്ള കോടതിയുടെ അധികാരം ഉപയോഗിച്ചാണ് ജാമ്യം നൽകിയത്. ഇതോടെ പൊലീസ് അന്വേഷണം പ്രതിസന്ധിയിലായി. വ്യാജരേഖകളുണ്ടാക്കാൻ ജാനകിയും സഹോദരിയായ ശൈലജയും സമീപിച്ച സര്‍ക്കാർ ഓഫിസുകളിൽനിന്ന് തെളിവ് ശേഖരിക്കാനുണ്ട്. ഒളിവിൽ കഴിയുന്ന അഭിഭാഷക കൂടിയായ ശൈലജയെയും ഭർത്താവ് കൃഷ്ണകുമാറിനെയും പിടികൂടുകയും ചെയ്യണം. ഇതിനിടയിൽ ബന്ധുക്കളായ ഇവർ ജാനകിയെ സ്വാധീനിക്കാതിരിക്കാനും പൊലീസ് ജാഗ്രത പുലർത്തണം. എത്രയുംവേഗം കേസുമായി ബന്ധപ്പെട്ട എല്ലാവരെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
അതേസമയം ശൈലജയും കൃഷ്ണകുമാറും മുൻകൂർ ജാമ്യത്തിനായി ശ്രമം ആരംഭിച്ചെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചെന്ന് പൊലീസ് സംശയിക്കുന്ന ശൈലജയെ കസ്റ്റഡിയിലെത്താൽമാത്രമെ കേസിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കും കണ്ടെത്താനാകു.