തലശ്ശേരിയിൽ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയിക്കുന്നുവെന്ന് മരിച്ച വിൽനയുടെ ഭർത്താവ് കെ.പി.സംഗീത്. സംഭവംനടന്ന് ഒരുവർഷം കഴിഞ്ഞിട്ടും ടെസ്റ്റ് ഫയർ കഴിഞ്ഞില്ലെന്ന കാരണത്താൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പൊലീസിൽനിന്ന് കേസുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും സംഗീത് മനോരമ ന്യൂസിനോട് പറഞ്ഞു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതാണ് വില്‍നയുടെ കുടുംബത്തിന്റെ ആശങ്കയ്ക്ക് കാരണം.
കഴിഞ്ഞവർഷം ജൂൺ രണ്ടിനാണ് ലോഗൻസ് റോഡിലുള്ള IDBI ബാങ്കിലെ സുരക്ഷാ ജീവനക്കാരന്റെ തോക്കിൽനിന്ന് വെടിയേറ്റ് വിൽന മരിച്ചത്. തോക്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. വെടിയേറ്റ് തലയോട്ടിയും തലച്ചോറും ചിതറിപ്പോയിരുന്നു. ഇതിൽ ഫോറൻസിക് വിദഗ്ധൻ സംശയം പ്രകടിപ്പിച്ചതോടെയാണ് ഇതേ തോക്ക് ഉപയോഗിച്ച് ടെസ്റ്റ് ഫയർ നടത്താൻ പൊലീസ് തീരുമാനിച്ചത്.
സംഭവവുമായി ബന്ധപ്പട്ട് സുരക്ഷാ ജീവനക്കാരന്റെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. വിൽന ബാങ്കിലെ ജീവനക്കാരിയല്ലെന്ന് ബാങ്ക് അധികൃതർ നിലപാട് സ്വീകരിച്ചതോടെ നഷ്ടപരിഹാരത്തിനായി കുടുംബം കോടതി കയറിയിറങ്ങുകയാണ്. ബാങ്കുമായി കാരാറുള്ള സ്വകാര്യ ഏജൻസിയാണ് വിൽനയെ ജോലിക്കെടുത്തതെന്നാണ് അധികൃതരുടെ വാദം.