യെമന്‍ സ്വദേശിയായ കാമുകനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോയ മലയാളി നഴ്സിനായി വലവിരിച്ച് യെമന്‍ പൊലീസ്. യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണ് കാമുകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 110 കഷണങ്ങളാക്കിയത്. കൊല നടത്തിയ ശേഷം നിമിഷ നാടുവിട്ടതായാണ് യെമന്‍ പൊലീസിന്റെ നിഗമനം.
യെമനിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുന്ന നിമിഷ പ്രിയയും യെമന്‍ സ്വദേശിയായ യുവാവും തമ്മില്‍ നാളുകളായി ഒന്നിച്ചായിരുന്നു താമസം. ഇരുവരും ഭാര്യഭര്‍ത്താക്കന്മാരാണെന്നാണ് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് ചീഞ്ഞുനാറിയ പ്രണയകഥയുടെയും കൊലപാതകത്തിന്റെയും കഥകള്‍ പുറത്തുവന്നത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ നിറച്ച് വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം വികൃതമാക്കി. നിമിഷയ്ക്കൊപ്പം താമസിച്ച യുവാവിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട നിമിഷ മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നിരിക്കാമെന്നാണ് യെമന്‍ പൊലീസിന്റെ നിഗമനം. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയ്ക്ക് നാട്ടില്‍ ഭര്‍ത്താവും കുഞ്ഞുമുണ്ട്. ഈ ബന്ധം നിലനില്‍ക്കെയായിരുന്നു നിമിഷ യെമനില്‍ പുതിയ കാമുകനെ കണ്ടെത്തിയതും ഒന്നിച്ച് ജീവിച്ചതും. പക്ഷെ അതിനിടെയില്‍ കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. യുവതിക്കായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണെന്ന് അല്‍ദെയ്ദ് പോലീസ് അറിയിച്ചു.