തിരുവനന്തപുരം സ്വദേശിയായ സുലിലിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞപ്പോഴും കേസിലെ ദുരൂഹത പൂർണമായും നീങ്ങിയില്ല. കൊയിലേരിക്കടുത്ത ഉൗർപ്പിള്ളി എന്ന ഗ്രാമത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. സഹോദരനെന്ന പേരിൽ കൂടെ താമസിപ്പിച്ച് പോന്നിരുന്ന യുവാവിന്റെ കൈവശമുണ്ടായിരുന്ന വലിയ തുക വീട്ടുടമസ്ഥ വാങ്ങുകയും പണം തിരികെ ചോദിച്ചതിനെ തുടർന്ന് കൊലനടത്താൻ വേലക്കാരിക്ക് ക്വട്ടേഷൻ നൽകുകയുമായിരുന്നു എന്നാണ് സൂചന.
ഭർതൃമതിയായ യുവതിയോടൊപ്പം താമസിച്ച യുവാവ് തന്റെ സഹോദരനാണെന്നാണ് ഇവർ അയൽക്കാരോടു പറഞ്ഞിരുന്നത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം യുവതി കൈപ്പറ്റിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പൊലീസ് അറസ്റ്റ് ചെയ്ത വീട്ടുടമ ബിനി മധു(37)വിനെ നാളെ കസ്റ്റഡിയിൽ വാങ്ങും. തുടർന്നു നടക്കുന്ന ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായാലെ സംഭവത്തിന്റെ ചുരുളഴിയൂ.
കൊല നടത്താൻ ഏൽപിച്ച വേലക്കാരിയായ വേലിക്കോത്ത് കുഞ്ഞിമാളു (അമ്മു-38), മണിയാറ്റിങ്കൽ വീട് സി.ആർ. പ്രശാന്ത് (ജയൻ-36), ഊർപ്പള്ളി പൊയിൽ കോളനിയിലെ കാവലൻ (52) എന്നിവരെ മാനന്തവാടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലാൻ ഉപയോഗിച്ച കമ്പി അമ്മുവിന്റെ വീട്ടിൽനിന്നു കണ്ടെടുത്തിരുന്നു. സുലിലിനെ തലക്കടിച്ചു കൊലപ്പെടുത്തിയ സ്ഥലവും പിന്നീട് പുഴയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ വഴിയും പ്രതികൾ പൊലീസിനു കാണിച്ചു കൊടുത്തു.
2016 സെപ്റ്റംബർ 26ന് ആണ് ഊർപ്പള്ളിയിൽ കബനി പുഴയോരത്ത് സുലിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു മാത്രമാണ് അന്നു കേസെടുത്തിരുന്നത്. മാനന്തവാടി എസ്ഐക്കായിരുന്നു അന്വേഷണ ചുമതല. നാട്ടുകാർ വീട്ടുടമസ്ഥയുടെ പണ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് സംഭവത്തെ ഗൗരവമായി കണ്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തിൽ ആക്‌ഷൻ കമ്മിറ്റി രൂപീകരിക്കുകയും അന്നത്തെ എഎസ്പി ജി. ജയദേവിന് പരാതി നൽകുകയും ചെയ്തശേഷമാണ് അന്വേഷണത്തിന്റെ ദിശ മാറിയത്. ആദ്യഘട്ടത്തിൽ പൊലീസിനുണ്ടായ വീഴ്ചയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുഴുവൻ പ്രതികളെയും പിടികൂടണം
മാനന്തവാടി ∙ കൊയിലേരിയിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ കുറ്റവാളികളെയും പിടികൂടണമെന്നും അന്വേഷണം ഉൗർജിതമാക്കണമെന്നും കൊയിലേരി ഉദയ വായനശാല ആവശ്യപ്പെട്ടു. യോഗത്തിൽ കമ്മന മോഹനൻ, പി.വി. സുരേന്ദ്രൻ, അശോകൻ കൊയിലേരി, ഷാജി പമ്പഴ, മഞ്ജുള അശോകൻ, പി.വി. മാത്യു, കെ.ബി. കുഞ്ഞുമോൻ, ഷാജി തോമസ്, അലക്‌സ് കൽപ്പകവാടി, കുഞ്ഞ് കോളാതുരുത്തേൽ എന്നിവർ പ്രസംഗിച്ചു.