നടിയെ ഉപദ്രവിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ സുനിൽരാജ് (അപ്പുണ്ണി) ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ദിലീപ് അറസ്റ്റിലായ ജൂലൈ 10 മുതൽ ഇയാൾ ഒളിവിലായിരുന്നു. ആറു മണിക്കൂർ ചോദ്യം ചെയ്ത ശേഷം അപ്പുണ്ണിയെ വിട്ടയച്ച പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അപ്പുണ്ണി ചോദ്യം ചെയ്യലിനോടു സഹകരിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
മുഖ്യപ്രതിയായ സുനിൽകുമാർ(പൾസർ സുനി) കുറ്റകൃത്യത്തിനു മുൻപു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റിമാൻഡിൽ കഴിയുന്ന സുനിൽ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ദിലീപിനു കൈമാറാൻ ജയിലിനുള്ളിൽ സുനിൽ ഏൽപിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാരൻ വിഷ്ണു അയച്ചതും ഇയാൾക്കാണ്.
അപ്പുണ്ണിയോടു രൂപ സാദൃശ്യമുള്ള സഹോദരൻ സൂരജ് രാജ് പൊലീസ് ക്ലബിൽ എത്തിയതു ചിലർക്ക് ആശയക്കുഴപ്പമുണ്ടാക്കി. ഇതിനിടയിൽ പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനും പൊലീസ് ക്ലബിൽ മൊഴി നൽകാനെത്തി. കേസിൽ അറസ്റ്റിലായ ശേഷം ദിലീപ് നൽകിയ മൊഴികളിൽ ശ്രീകുമാറിനെതിരെ പരാമർശമുണ്ടായിരുന്നുവെന്നു പൊലീസ് സൂചിപ്പിച്ചു.
അപ്പുണ്ണിയേത് ? മാധ്യമ പ്രവർത്തകരെ കുഴക്കി സഹോദരൻമാർ
ആലുവ∙ നടിയെ ഉപദ്രവിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയ അപ്പുണ്ണി ക്യാമറക്കണ്ണിൽ പെടാതിരിക്കാൻ സഹോദരന്റ ശ്രമം. ആലുവ പൊലീസ് ക്ലബിലേക്ക് അപ്പുണ്ണി എത്തും മുൻപ് ഇയാളോടു രൂപ സാദൃശ്യമുള്ള സഹോദരൻ സൂരജ് രാജ് പരിസരത്ത് എത്തുകയായിരുന്നു.
അപ്പുണ്ണിയുടെ വരവറിഞ്ഞു മാധ്യമ പ്രവർത്തകർ രാവിലെ മുതൽ പൊലീസ് ക്ലബിന്റെ പരിസരത്തുണ്ടായിരുന്നു. പത്തര കഴിഞ്ഞപ്പോൾ ക്ലബ് മന്ദിരത്തിന് അൽപമകലെ പെരിയാറിലെ കടത്തു കടവിൽ അപ്പുണ്ണിയുടെ രൂപസാദൃശ്യമുള്ള യുവാവു പ്രത്യക്ഷപ്പെട്ടു. മൊബൈൽ ഫോണിൽ സംസാരിച്ചു ക്ലബിനടുത്തേക്കു നീങ്ങിയ ഇയാൾക്ക് അപ്പുണ്ണിയുടേതായി മാധ്യമങ്ങളിൽ വന്ന ചിത്രവുമായി നല്ല സാമ്യം ഉണ്ടായിരുന്നു. സംശയം തോന്നിയ മാധ്യമ പ്രവർത്തകൻ അപ്പുണ്ണിയാണോ എന്നു ചോദിച്ചപ്പോൾ അതെ എന്ന മട്ടിലായിരുന്നു മറുപടി.
അതോടെ ക്യാമറകൾ യുവാവിനെ ഫോക്കസ് ചെയ്തു. മറ്റു ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ ഇയാൾ പൊലീസ് ക്ലബിനകത്തേക്കു പോയി. ഈ സമയത്താണു യഥാർഥ അപ്പുണ്ണി കാറിൽ ക്ലബിന്റെ മുറ്റത്തിറങ്ങിയത്. ഒന്നും പറയാതെ ഇയാൾ നേരെ അകത്തേക്കു കയറിപ്പോയി. ഉച്ചയോടെ സൂരജ് പുറത്തേക്കു പോയി. വൈകിട്ട് അഞ്ചു മണി കഴിഞ്ഞപ്പോൾ അപ്പുണ്ണിയും. സൂരജിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണെന്ന് അഭ്യൂഹമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.