കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് റിമ കല്ലിങ്കൽ ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാതിരുന്ന പൊലീസ് െവട്ടിൽ. തൻറെ അനുമതിയോടെയാണ് റിമ പേര് വെളിപ്പെടുത്തിയതെന്ന് നടി അറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുക്കാതിരുന്നത്. എന്നാൽ സമാന സാഹചര്യം ചൂണ്ടിക്കാണിച്ചിട്ടും അജു വർഗീസിനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന ഹൈക്കോടതി നിലപാടാണ് പൊലീസിന് കുരുക്കാകുന്നത്.
കൊച്ചിയിൽ ആക്രമണത്തിനിരയായ നടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് റിമകല്ലിങ്കൽ ഫേസ്ബുക്കിലെഴുതിയ സന്ദേശത്തിലാണ് നടിയുടെ പേര് പരാമർശിച്ചത്. ഇതിനെതിരെ മുപ്പത്തടം സ്വദേശി അബ്ദുള്ള സയാനി ബിനാനിപുരം പൊലീസിന് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാതെ ഒളിച്ചു കളിച്ചു. ഇതിനിടയിലാണ് നടിയുടെ ഇമെയ് ൽ പൊലീസിന് ലഭിച്ചത്. റിമ കല്ലിങ്കൽ തന്റെ േപര് വെളിപ്പെടുത്തിയതിൽ തെറ്റില്ലെന്നും തന്നെ അറിയിച്ചാണ് ഫെയ്സ്ബുക്കിൽ എഴുതിയതെന്നും നടി കത്തിൽ വ്യക്തമാക്കി. ഇതോടെ പൊലീസ് ഫയലടച്ചു. എന്നാൽ സമാനസാഹചര്യത്തിലുള്ള അജു വർഗീസ് കേസിലെ ഹൈക്കോടതി നിലപാടോടെ പൊലീസ് വെട്ടിലായിരിക്കുകയാണ്.
നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ അജുവർഗീസ് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയ്ക്കൊപ്പം നടിയുടെ കത്തും നൽകിയിരുന്നു. എന്നാൽ പ്രതിയും ഇരയും യോജിപ്പിലെത്തിയാൽ കുറ്റം ഇല്ലാതാവില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഇതോടെ റിമ കല്ലിങ്കലിനെതിരായ പരാതിയിൽ നിയമോപദേശം തേടാനാണ് പൊലീസിൻരെ തീരുമാനം. ഇതിനു ശേഷമാകും തുടർനടപടി തീരുമാനിക്കുക.