കെട്ടിടത്തിൽനിന്നു ചാടി പതിനാലുകാരൻ ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ടാണ് അന്ധേരിയിലെ ഷേർ-ഇ-പഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി ചാടി മരിച്ചത്. റഷ്യയിൽ നിന്നു പ്രചരിച്ച ഓൺലൈൻ ഗെയിം 'ബ്ലൂ വെയിൽ' ആണ് ആരോപണവിധേയമായത്.
റഷ്യയിൽ നിന്നു പ്രചരിച്ച ഈ ഓൺലൈൻ ഗെയിം കുട്ടികളെ അപകടകരമായി സ്വാധീനിക്കുന്നതായി നേരത്തേതന്നെ വാദമുണ്ട്. ഒറ്റയ്ക്ക് പ്രേതസിനിമകൾ കാണുക, സ്വയം ദേഹോപദ്രവം ഏൽപിക്കുക, അസമയങ്ങളിൽ ഉറക്കമുണർത്തുക തുടങ്ങിയവയെല്ലാം ഗെയിമിന്റെ ഭാഗമാണത്രേ. ഗെയിമിന്റെ സ്വാധീനത്തിൽപ്പെട്ടു നേരത്തെയും മരണങ്ങളുണ്ടായെന്നു ആരോപമുയർന്നിട്ടുണ്ട്.
പലരുടെയും മൊഴിയെടുത്തിട്ടും ആത്‌മഹത്യയുടെ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം വലയുന്നതിനിടെയാണ് ഓൺലൈൻ ഗെയിമാണോ മരണത്തിലേക്കു നയിച്ചതെന്ന സംശയമുണ്ടായത്. മരിച്ച വിദ്യാർഥിയുടെ സുഹൃത്തുക്കളുടെ സമൂഹമാധ്യമ ചാറ്റുകളിൽ നിന്നാണു പൊലീസിനു സൂചന ലഭിച്ചത്.