മുംബൈ∙ ശമ്പളം ആവശ്യപ്പെട്ട പത്തൊൻപതുകാരിയായ ജീവനക്കാരിയെ ഭാണ്ഡൂപിലെ ടെലി കോളിങ് സ്ഥാപനത്തിലെ ടീം ലീഡർ അങ്കിത് ഗായ്ക്‌വാഡ് മാളിലേക്കു വിളിച്ചുവരുത്തി ആക്രമിച്ചതായി പരാതി. പരുക്കേറ്റ കാജൽ ഷിൻഡെയെന്ന യുവതിയെ മുളുണ്ടിലെ അഗർവാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപത്തിമൂന്നുകാരനായ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ് ഫയൽ ചെയ്തു. എച്ച്എസ്‌സി പരീക്ഷയ്ക്കു ശേഷം അവധിക്കാല ജോലിക്കുവേണ്ടി സഹോദരി ചിത്രയ്ക്കൊപ്പം ടെലികോളിങ് കമ്പനിയെ സമീപിച്ച കാജലിന് പ്രതിമാസം ഏഴായിരം രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തത്. ഒരുമാസത്തിനുശേഷം ജോലി പൂർത്തിയാക്കിയപ്പോൾ 15 ദിവസത്തിനകം ശമ്പളം നൽകാമെന്നു ടീം ലീഡർ അറിയിച്ചു.
ഇതിനിടെ പരീക്ഷാഫലം വരികയും കാജലിനും ചിത്രയ്ക്കും ചാന്ദിവ്‌ലി കോളജിൽ തുടർപഠനത്തിന് അവസരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാജലിനെ ഫോണിൽവിളിച്ച് ശമ്പളം കൈപ്പറ്റുന്നതിനായി മാളിലേക്കു വരാൻ ആവശ്യപ്പടുകയായിരുന്നു ഗായ്ക്‌വാഡ്. മാളിലെത്തിയ കാജലിനെ തനിച്ചു മുകൾനിലയിലേക്കു കൊണ്ടുപോയി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണത്തെ ചെറുക്കുന്നതിനിടെ കാജലിന്റെ മുഖത്തും കഴുത്തിലും പരുക്കേറ്റു. ഓടിരക്ഷപ്പെട്ട കാജൽ സഹോദരിയുടെയും മറ്റു സന്ദർശകരുടെയും സഹായത്തോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കമ്പനിക്കെതിരെ കേസുമായി മുന്നോട്ടുപോകുമെന്നു കാജലിന്റെ പിതാവ് അറിയിച്ചു.