വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി ടി.പി.സെൻകുമാർ പണം തട്ടാൻ ശ്രമിച്ചെന്ന പരാതി പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് വിജിലൻസ്. കേസ് അന്വേഷിക്കാൻ കഴിയില്ലെന്നു ചൂണ്ടികാട്ടി വിജിലൻസ് ഫയൽ സർക്കാരിനു മടക്കി. പരാതിയിൽ അന്വേഷണം വേണമെന്ന ചീഫ്സെക്രട്ടറിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയാണ് വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകിയത്.
സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി.പി.സെൻകുമാർ അവധിയിലായിരിക്കെ ചികിൽസ നടത്തിയതായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എട്ടുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം വേണമെന്നു ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു. നളിനിനെറ്റോയുടെ ശുപാർശയിൽ മുഖ്യമന്ത്രി അന്വേഷണത്തിനു നിർദേശിച്ച് ഫയൽ വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരുന്നു.
വിജിലൻസ് പ്രത്യേക യൂണിറ്റ് എസ്.പി. ബി.അശോകിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന പരാതിയിൽ അന്വേഷണം നടത്താൻ സാധിക്കില്ലെന്നു ചൂണ്ടകാട്ടി എസ്.പി ബി.അശോകൻ ഫയൽ വിജിലൻസ് ഡയറക്ടർക്ക് കൈമാറി. പൊലീസ് പ്രത്യേക അന്വേഷണവിഭാഗത്തിനു കേസ് വിടണമെന്ന് കുറിച്ച് ഫയൽ ലോക്നാഥ് ബഹ്റ സർക്കാരിനു നൽകി.
അർധശമ്പള വ്യവസ്ഥയിൽ അവധിയെടുത്ത ടി.പി.സെൻകുമാർ ചികിൽസയുടെ വ്യാജരേഖ ഹാജരാക്കി പൂർണ ശമ്പളം നേടാൻ ശ്രമിച്ചുവെന്നതാണ് പരാതി. ഈ കേസുകൂടി പൊലീസ് അന്വേഷിക്കുന്നതോടെ വിരമിച്ചശേഷം സെൻകുമാറിനെതിരെയുള്ള മൂന്നാമത്തെ കേസാകുമിത്. നേരത്തെ മതസ്പർധ വളർത്തുന്ന പരാമരശങ്ങൾ നടത്തിയതിനെതിരെയും ,കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ മോശം പരാമർശം നടത്തിയതിനെതിരെയും നിലവിൽ അന്വേഷണം നടക്കുകയാണ്.