ട്രെയിനിൽ കടത്തുകയായിരുന്ന നാൽപത് കിലോയിലധികം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കോഴിക്കോട് റയിൽവേ പൊലീസ് പിടികൂടി. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ്, രണ്ട് ബാഗുകളിലായി പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഉടമസ്ഥരെ പിടികൂടാനായില്ല.
റയിൽവേ പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് ബാഗുകൾ ശ്രദ്ധയിൽപ്പെട്ടത്. ഉടമയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പാൻമസാലയുടെ ദുർഗന്ധം ഉയർന്നതോടെ സംശയം ബലപ്പെട്ടു. ബാഗ് തുറന്നുള്ള പരിശോധനയിൽ പാൻമസാല ശേഖരം കണ്ടെത്തി. നാൽപത് കിലോയിലധികം തൂക്കം വരുന്ന കവറുകൾ ഒറീസയിൽ നിന്നെത്തിച്ചതായി തെളിഞ്ഞു. ഇതരസംസ്ഥാനത്തൊഴിലാളികളായിരിക്കും കടത്തിന് പിന്നിലെന്നാണ് സംശയം. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉടമ ബാഗുപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നാണ് ആർപിഎഫ് പറയുന്നത്. അൻപതിനായിരത്തിൽ താഴെ വിലയ്ക്ക് വാങ്ങിയ പാൻമസാലയ്ക്ക് കേരളത്തിലെ വിപണി വില രണ്ട് ലക്ഷത്തിനോടടുത്ത് വരുമെന്നാണ് കരുതുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികളെ കേന്ദ്രീകരിച്ച് വ്യാപകമായി പാൻമസാല വിൽപന നടക്കുന്നുവെന്നാണ് വിലയിരുത്തൽ. ആർപിഎഫ് എസ്ഐ നിശാന്തിന്റെ നേതൃത്വത്തിലാണ് പാൻമസാല ശേഖരം പിടികൂടിയത്. ട്രെയിൻ വഴിയുള്ള പാൻമസാല കടത്ത് അടുത്തിടെ വ്യാപകമാകുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.