ഗുജറാത്തിൽ വൻലഹരിമരുന്നുവേട്ട. പോർബന്ധറിനടുത്ത് കപ്പലിൽ കടത്തുകയായിരുന്ന 3500 കോടിരൂപ വിലവരുന്ന ഹെറോയിനുമായി എട്ടുപേർ പിടിയിലായി. വിവിധ അന്വേഷണവിഭാഗങ്ങൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നുമായെത്തിയ കപ്പൽ പിടിച്ചെടുത്തത്.
തീര-നാവികസേനകളും പൊലീസും നടത്തിയ പരിശോധനയിലാണ് 3500കോടിരൂപ വിലവരുന്ന ഹെറോയിൻ കണ്ടെത്തിയത്. ചരക്കുകപ്പലിൽ ലഹരിമരുന്നെത്തുമെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് രണ്ടുദിവസമായി സുരക്ഷാവിഭാഗങ്ങൾ പരിശോധന കർശനമാക്കിയിരുന്നു. പ്രതിരോധവകുപ്പിൻറെ സമുദ്രപാവക് എന്ന കപ്പലിൽ ഗുജറാത്ത് തീരങ്ങളിലായിരുന്നു പരിശോധന. ഇതിനിടെയാണ് 1500 കിലോ ഹെറോയിനുമായി എത്തിയ പനാമകപ്പൽ പോർബന്ധറിനടുത്ത് അലാങ് തീരത്തുനിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ എട്ടുപേർ പിടിയിലായി. ഇവരെല്ലാവരും കപ്പൽജീവനക്കാരാണ്.
തീരസംരക്ഷണസേന, ഇന്‍റലിജൻസ് ബ്യൂറോ, പൊലീസ്, കസ്റ്റംസ്, നാവികസേന എന്നീ ഏജൻസികൾ സംഭവത്തൽ അന്വേഷണം ഊർജിതമാക്കി. ഇറാനിൽനിന്നുമാണ് മയക്കുമരുന്നുമായി കപ്പൽ ഗുജറാത്ത് തീരത്ത് എത്തിയതെന്നാണ് സൂചന. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ രാജ്യാന്തരബന്ധം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്ത കപ്പൽ ബോർബന്ധർ തീരത്തേക്ക് മാറ്റി. ഇന്ത്യൻ തീരത്ത് അടുത്തിടെ നടക്കുന്ന ഏറ്റവുംവലിയ ലഹരിമരുന്നുവേട്ടയാണിത്.