സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരായ യുവനടിയുടെ പരാതിയില്‍ കൂടുതല്‍ സിനിമാ പ്രവര്‍ത്തകരുടെ മൊഴിയെടുത്തു. ഹണി ബി ടു സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ മൊഴിയാണ് ഇന്ന് രേഖപെടുത്തിയത്. കൂടുതൽ ആളുകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ ജീൻ പോൾലാൽ ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്യുകയുള്ളു.
യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയിലാണ് സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ജീൻ പോൾ സംവിധാനം ചെയ്ത ഹണി ബീ ടുവിൽ അഭിനയച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പരഹിസിക്കുകയും ചെയ്തെന്നാണ് യുവതിയുടെ മൊഴി. മറ്റാരുടേയോ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം തന്‍റേതാണെന്ന മട്ടില്‍ സിനിമയില്‍ കാണിച്ചെന്നും യുവതിയുടെ മൊഴിയുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഹണി ബി ടൂവിന്റെ പ്രൊഡക്ഷൻ കൺട്രോളര്‍ അടക്കുമുള്ളവരുടെ മൊഴിയെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ച് വരുത്തും. എന്നാല്‍ ജീന്‍പോള്‍ ലാല്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യില്ല. പരാതി സാധുകരിക്കുന്ന രീതിയിലുള്ള മൊഴികള്‍ ലഭിച്ച ശേഷം മാത്രം പ്രതികളെ കസ്റ്റഡിയിലെടുത്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേ സമയം ഹണി ബി ടുവിന്റെ സെന്‍സര്‍ കോപ്പി അന്വേഷണ സംഘം ശേഖരിച്ചു.