ആർ.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കി. ഒളിവിലായ രണ്ട്പ്രതികളെകൂടി കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷ്ണർ അറിയിച്ചു. പിടിയിലായവരെ ഫൊറൻസിക് ലാബിലെത്തിച്ച് തെളിവെടുത്തു.
ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പ്രതികളെ ഫൊറൻസിക് ലാബിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. മെഡിക്കൽ കോളജ് സിെഎയുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായാണ് തെളിവെടുപ്പ് നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഏഴ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ പതിനൊന്ന് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ട്. ജില്ലയുടെ അതിർത്തിമേഖലകളിലാണ് ഇവർക്കുവേണ്ടി തിരിച്ചിൽ നടക്കുന്നത്. പ്രാദേശിക രാഷ്ട്രീയതർക്കങ്ങൾക്ക് പുറമെ രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ മറ്റ് ഗൂഢാലോചനകളുണ്ടോയെന്ന കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മുഖ്യപ്രതികളായ മണിക്കുട്ടനെയും വിജിത്തിനെയും പ്രമോദിനെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളുടെ രാഷ്ട്രീയ ബന്ധവും അന്വേഷിക്കുന്നുണ്ട്. ദക്ഷിണ മേഖല റേഞ്ച് െഎജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.