ഇടുക്കി മരിയാപുരത്ത് നാലുമാസം പ്രായമായ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. പൂതക്കുഴിയിൽ അനിലിനെയാണ് ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും ഭാര്യയും തമ്മിലുണ്ടായ തർക്കമാണ് കുട്ടിയുടെ മരണത്തിൽ കലാശിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അനിൽ ഗ്രീഷ്മ ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകൾ അനാമിക മരിച്ചത്.
ദുരൂഹത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അനിൽ അറസറ്റിലായത്. ശനിയാഴ്ച ജോലി കഴിഞ്ഞെത്തിയ അനിൽ ഭാര്യ ഗ്രീഷ്മയുമായി വഴക്കുണ്ടാക്കി. ചായ തരാൻ വൈകിയതായിരുന്നു കാരണം. ഇതോടെ വീട്ടിൽ നിന്ന് ഇറങ്ങിപോയ അനിൽ ഏഴ് മണിയോടെ തിരിച്ചെത്തി. വീണ്ടും ചായ ആവശ്യപ്പെട്ടെങ്കിലും കുഞ്ഞിനെ ഉറക്കിയിട്ട് തരാമെന്ന്് ഗ്രീഷ്മ മറുപടി നൽകി.
ഇതോടെ അനിൽ ഗ്രീഷ്മയോട് കയർത്തു തർക്കം രൂക്ഷമായതോടെ ഗ്രീഷ്മ വീട്ടിൽ നിന്ന് ഇറങ്ങിപോയി. ഇതിന്റെ ദേഷ്യത്തിൽ അനിൽ കുട്ടി ഉറങ്ങിക്കിടന്നിരുന്ന തൊട്ടിലിൽ ആഞ്ഞ് തള്ളി. തൊട്ടിൽ വാതിലിൽ ഇടിച്ചാണ് നിന്നത്. ഇത് വക വയ്ക്കാതെ അനിൽ കുളിക്കാൻ പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ ചെവിയിലൂടെയും, മൂക്കിലൂടെയും രക്തം ഒഴുകുന്നത് അനിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയെ കൊലപ്പെടുത്തിയത് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ ഗ്രീഷ്മയാണെന്ന് വരുത്തി തീർക്കാനായിരുന്നു അനിലിന്റെ ശ്രമം. പരസ്പര വിരുദ്ധമായ ഗ്രീഷ്മയുടെ മൊഴിയും പൊലീസിന്റെ സംശയം ബലപ്പെടുത്തി. എന്നാൽ സംഭവത്തിന് ശേഷം കയ്യബദ്ധം പറ്റിയതായി അനിൽ പറഞ്ഞുവെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ അനിൽ കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു.