കോഴിക്കോട് മുക്കത്ത് കൈയ്യും കാലും തലയും വേർപെട്ട നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രതിസന്ധിയിൽ. ആളിനെ തിരിച്ചറിയാനായി അന്വേഷണസംഘത്തിന്റെ തമിഴ്നാട് കർണാടക യാത്രയും വിഫലമായി. രണ്ട് സംസ്ഥാനങ്ങളിലെയും വിവിധ സ്റ്റേഷനുകളിൽ പൊലീസ് നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
വടകര റൂറല്‍ എസ് പി പി.കെ പുഷ്കരന്‍റെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തിയിട്ടും കൊലപാതകത്തെക്കുറിച്ച് തുമ്പുണ്ടാക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കര്‍ണാടക തമിഴ്നാട് സംസ്ഥാനങ്ങളില്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണം സംഘം എത്തിയെങ്കിലും മൃതദേഹവുമായി സാമ്യം വരുന്ന തരത്തിൽ ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ വടകര, ചോമ്പാല പൊലീസ് സ്റ്റേ·ഷൻ കേന്ദ്രീകരിച്ച് അടുത്തിടെ കാണാതായ രണ്ട് യുവാക്കളുടെ വിവരങ്ങൾ പൊലീസ് വിശദമായി ശേഖരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇവരിലാരെങ്കിലുമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശരീര പ്രകൃതം കൊണ്ട് ഒരാളുമായി മുക്കത്തെ മൃതദേഹത്തിന് സാമ്യമുണ്ടെന്നാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനയും നടക്കുന്നുണ്ട്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് വടകര റൂറല്‍ എസ്പി തമിഴ്നാട്, കര്‍ണാടക പൊലീസിന് കത്ത് നല്‍കിയിരുന്നു. ചാലിയം കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ കൈകള്‍ മൃതദേഹത്തിന്റേതെന്ന് സ്ഥിരീകരിച്ചിരുന്നു.
തലയും കാലും ഇപ്പോഴും കണ്ടെത്താനായില്ല. കേരളത്തില്‍ കാണാതായവരെക്കുറിച്ചും ഇതരസംസ്ഥാനത്തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ സഹായിച്ചില്ല. കൊല്ലപ്പെട്ടയാളുടെ തൂക്കവും ഉയരവും നിറവുമാണ് അടയാളമായി പൊലീസിന്‍റെ കൈവശമുള്ളത്. കൊലയ്ക്കു ശേഷം മൃതേദഹം ചരക്കുവാഹനത്തിലെത്തിച്ച് മലയാളികളുടെ സഹായത്തോടെ ഉപേക്ഷിച്ചതെന്ന സംശയമാണ് ഈയൊരന്വേഷണത്തിലേയ്ക്ക് നീങ്ങാന്‍ കാരണം.