കണ്ണൂർ മട്ടന്നൂരിൽ സഹായം അഭ്യർഥിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിയും താമസസൗകര്യവും നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനം. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി സഹായം ചോദിച്ച് പ്രധാനപ്രതിയായ ദാവൂദിന്റെ വീട്ടിലെത്തിയത്.
മട്ടന്നൂർ സ്വദേശികളായ സി.മുസ്തഫ, ആമേരി മുസ്തഫ, കൂത്തുപറമ്പ് സ്വദേശിയായ കെ.പി.ദാവൂദ്, സി.എം.മുഹമ്മദലി എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സഹായം അഭ്യർഥിച്ചുള്ള കത്തുമായി വീടുകൾ കയറിയിറങ്ങുന്ന യുവതിയാണ് പീഡനത്തിനിരയായത്. രണ്ടുകുട്ടികളുടെ മാതാവ് കൂടിയായ യുവതി സഹായം ചോദിച്ച് ദാവൂദിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ദാവൂദ് മറ്റ് പ്രതികളെക്കൂടി വിളിച്ചുവരുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മട്ടന്നൂർ, കണ്ണൂർ, മാനന്തവാടി എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ടു മക്കൾക്കൊപ്പം തലശേരിയിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ താമസം. സ്വന്തമായി വീട് നിർമിക്കുന്നതിനാണ് കത്തുകള്‍ തയ്യാറാക്കി വീടുകൾ കയറിയിറങ്ങി സഹായം അഭ്യർഥിച്ചിരുന്നത്. ഇത് പ്രതികൾ മുതലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.