കോഴിക്കോട് പയ്യോളിയിലെ മുബാറക്കിന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേ·ഷിക്കും. കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. സുഹൃത്തുക്കൾ ചേർന്ന് മുബാറക്കിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാക്കാൻ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി.
2017 ഫെബ്രുവരി 20 നാണ് തുറയൂർ തൊണ്ടിയംപറമ്പത്ത് മുബാറക് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട കാറിന് സമീപം രക്തം വാർന്ന് മരിച്ചനിലയിലായിരുന്നു. കാർ തട്ടിയുള്ള അപകടമെന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്.
സംഭവദിവസം മുബാറക്കിനെ സുഹൃത്താണ് രാത്രി ഏഴരയോടെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. ഇവർക്കൊപ്പം മറ്റ് നാലുപേരുമുണ്ടായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ മുബാറക് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഒരുതരത്തിലും അപകടമുണ്ടാകാൻ സാധ്യതയില്ലാത്തിടത്ത് എങ്ങനെ കാറിടിച്ചു എന്ന സംശയം പൊലീസിനുമുണ്ടായിരുന്നു. അടുത്ത ദിവസം പൊലീസ് നിലപാട് മാറ്റി. വാഹനമോടിച്ച് പരിചയമില്ലാത്തയാളുടെ ശ്രദ്ധക്കുറവാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു വിശദീകരണം. ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുബാറക്കിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം തുടങ്ങി. ഇതോടെയാണ് ക്രൈംബ്രാഞ്ച് അന്വേ·ഷണ ആവശ്യം അംഗീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷസംഘത്തെ ചുമതലപ്പെടുത്തുമെന്നാണ് പൊലീസ് ഉത്തരവിലുള്ളത്.