കോഴിക്കോട് നാദാപുരത്തെ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്്്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. ഇതിന് മുന്നോടിയായി ഡിജിപി ലോക്നാഥ് ബെഹ്റയുമായി അന്വേ··ഷണസംഘം കൂടിക്കാഴ്ച നടത്തി. അന്വേ·ഷണം നീളുന്നതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അസ്്ലമിന്റെ മാതാവ് സുബൈദ കഴിഞ്ഞയാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പതിനാല് സിപിഎം പ്രവർത്തകരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തിനിടെ ഇവർ ജാമ്യത്തിൽ പുറത്തിറങ്ങി. ഗൂഢാലോചന കേസിൽ ഉൾപ്പെട്ട രണ്ടുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ട്. ഇരുവരും വിദേശത്തേയ്ക്ക് കടന്നതിനാൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതുവരെ പിടികൂടാനായില്ല. പതിനാലുപേരെ പിടികൂടിയിട്ടും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തില്ല. ഇത് കേസിനെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഇന്നോവ കാറിലെത്തിയ പ്രതികൾ ബൈക്കിൽ സഞ്ചരിച്ചിരുന്ന അസ്്ലമിനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്.
ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊലക്കേസിൽ അസ്്്ലമിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. നാദാപുരം എഎസ്പിയിയായിരുന്ന കറുപ്പസ്വാമിയുടെ മേൽനോട്ടത്തിൽ കുറ്റ്യാടി സി.ഐ. ടി.സജീവനാണ് ആദ്യം കേസ് അന്വേ·ഷിച്ചത്. പിന്നീട് കറുപ്പസ്വാമിയെ മാറ്റുകയും അന്വേ·ഷണം നാദാപുരം സി.ഐ ജോസി ജോസിന് കൈമാറുകയും ചെയ്തു. അന്വേ·ഷണം അട്ടിമറിച്ചുവെന്ന് കാണിച്ചാണ് സുബൈദ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറി ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനമുണ്ടായത്.