ഇടുക്കി മരിയാപുരത്ത് നാലു മാസം പ്രായമുള്ള പെൺകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പൂതക്കുഴിയിൽ അനിൽ, ഗ്രീഷ്മ ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച രാത്രിയാണ് തൊട്ടിലിൽ ചെവിയിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിൽ അനാമികയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ഗ്രീഷ്മ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അനിൽ മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല കുളിപ്പിക്കുന്നതിനിടെ മകൾ കയ്യിൽ നിന്ന് താഴെ വീണുവെന്നാണ ഗ്രീഷ്മയുടെ മൊഴി.
സംഭവത്തിൽ ദുരൂഹത തോന്നിയതോടെ മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. കുട്ടിയുടെ തലയോട് പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിച്ചു. കൂർത്ത വസ്തുകൊണ്ട് തലയിൽ ഇടിച്ചാലുണ്ടാകുന്ന മുറിവാണ് കുഞ്ഞിന്റെ തലയിലുള്ളതെന്നും കണ്ടെത്തി. ഇതാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കാൻ കാരണം.
അനിലും ഗ്രീഷ്മയും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മാനസിക പ്രശ്നങ്ങളുള്ള ഗ്രീഷ്മ മുൻപും കുഞ്ഞിനെ ഉപദ്രവിക്കാൻ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം മരിയാപുരത്തെത്തിച്ച് സംസ്ക്കരിച്ചു. ഇടുക്കി സിഐ സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.