അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പതിനഞ്ച് കോടിയുടെ മൽസ്യ ഉൽപന്നങ്ങൾ കൊച്ചിയിൽ പൊലീസ് പിടികൂടി. സ്രാവിന്റെ ചിറകും വാലും ഉൾപ്പെടെ ഒരു ടണ്ണോളം ഉൽപന്നങ്ങളാണ് ഷാഡോ പൊലീസ് പിടിച്ചെടുത്തത്.
മട്ടാഞ്ചേരി കൊച്ചങ്ങാടിയിലെ മറൈൻ ഫിൻസ് എന്ന മൽസ്യ സംസ്കരണ സ്ഥാപനത്തിൽ നിന്നാണ് സ്രാവിന്റെ വാലും ചിറകുമടക്കം കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ സൗന്ദര്യ വർധക വസ്തുക്കളും മരുന്നുകളും നിർമിക്കാനുള്ള അസംസ്കൃത വസ്തുവാണ് സ്രാവിന്റെ വാലും ചിറകും.കിലോയ്ക്ക് പതിനയ്യായിരം രൂപ വിലയ്ക്കായിരുന്നു വിദേശത്തേക്കുള്ള കയറ്റുമതി. തൂത്തുക്കുടി വഴി ശ്രീലങ്കയിലേക്ക് കടൽമാർഗം കയറ്റുമതി ചെയ്യാൻ തയാറാക്കിയ ഉൽപ്പന്നങ്ങൾ ആണ് ഷാഡോ പൊലീസ് പിടിച്ചത്.എസ്.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. സ്ഥാപനത്തിൽ ജോലിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപന ഉടമയെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. പിടിച്ചെടുത്ത ഉൽപന്നങ്ങൾ വനം വകുപ്പിന് കൈമാറും.