മാവേലിക്കര∙ പ്രഭാതസവാരിക്കിറങ്ങിയ വിമുക്തഭടൻ വെട്ടിയാർ ആലുവിളയിൽ മനോജ് ഭവനിൽ എ.വൈ.തോമസിന്റെ (ഡാനിക്കുട്ടി–64) മരണത്തിനിടയാക്കിയ കാർ കണ്ടെത്തി. കാർ ഓടിച്ചിരുന്ന നൂറനാട് പുലിമേൽ തടത്തിൽ തെക്കേതിൽ സുബിൻ മോഹനെയും (26) അപകടത്തിനിടയാക്കിയ കാറും കുറത്തികാട് എസ്ഐ എ.സി.വിപിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പുലിമേലുള്ള വീട്ടിലെത്തിയാണു കാർ കസ്റ്റഡിയിൽ എടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുബിനെ ജാമ്യത്തിൽ വിട്ടു. അമൃത ആശുപത്രിയിൽ പോകുന്നതിനായി ബന്ധുവിനെ കൊച്ചാലുംമൂട് ജംക്‌ഷനിൽ വിട്ട ശേഷം വീട്ടിലേക്കു മടങ്ങവേയാണു കാർ അപകടത്തിൽ പെട്ടത്. ഇരട്ടപ്പള്ളിക്കുടത്തിനു സമീപം വച്ചു എതിർദിശയിൽ നിന്നും വന്ന ലോറിയിലെ ഹെഡ്‌ലൈറ്റിലെ വെളിച്ചം കണ്ണിലേക്കു പതിച്ചപ്പോൾ കാർ നിയന്ത്രണം വിടുകയായിരുന്നെന്നു സുബിൻ പൊലീസിനു മൊഴി നൽകി.
എസ്ഐ എ.സി.വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുബിന്റെ വീട്ടിൽ എത്തിയപ്പോൾ പോർച്ചിൽ മൂടിയിട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. ചോദിച്ചപ്പോൾ അപകടം നടന്നതായും ഭയന്നിട്ടാണു കാർ നിർത്താതെ പോയതെന്നും സമ്മതിച്ചു. അപകടത്തിനു ശേഷം വീട്ടിലെത്തി അമ്മയോടും സഹോദരിയോടും മാത്രം വിവരം പറഞ്ഞ സുബിൻ പുറത്തു പോലും ഇറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്, ഷിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പൊലീസിനെ സഹായിച്ച ‘ബേക്കേഴ്സ് ചോക്ലേറ്റ്’
കാറിന്റെ നിറവും സംഭവ സ്ഥലത്തുണ്ടായിരുന്ന ചെറിയ അവശിഷ്ടങ്ങളും അന്വേഷണത്തിൽ നിർണായകമായി സംഭവ സ്ഥലത്തിനു സമീപത്തെ വീടിന്റെ മുൻവശത്തു സ്ഥാപിച്ചിരുന്ന ക്യാമറയിൽ തെളിഞ്ഞ കാറിന്റെ ദൃശ്യവും അപകട സ്ഥലത്തു നിന്നും ലഭിച്ച കണ്ണാടിയുടെ ഭാഗവും പരിശോധിച്ചാണു പൊലീസ് കാർ കണ്ടെത്തിയത്. ബേക്കേഴ്സ് ചോക്ലേറ്റ് നിറവും കാർ കണ്ടെത്തുന്നതിനു സഹായകമായി.
മാവേലിക്കര–പന്തളം റോഡിൽ വെട്ടിയാർ ഇരട്ടപ്പള്ളിക്കുടത്തിനു സമീപത്തെ ഹംപ് പോലും പരിഗണിക്കാതെ ഒരു കാർ അമിത വേഗത്തിൽ പോകുന്നതു കണ്ടതായി സമീപവാസി ബാബു പറഞ്ഞിരുന്നു. സമീപത്തെ ക്യാമറയിൽ നിന്നും അപകടത്തിനിടയാക്കിയതു കാർ ആണെന്നു ഉറപ്പാക്കിയ പൊലീസ് വിവിധ വർക്‌ഷോപ്പുകളിലും ഷോറൂമിലും അന്വേഷണം നടത്തി. സംഭവസ്ഥലത്തു നിന്നും ലഭിച്ച നട്ടിൽ നിന്നും കാറിന്റെ നിർമാണ വർഷം പൊലീസ് മനസിലാക്കി. തുടർന്നു 2011 ൽ റജിസ്റ്റർ ചെയ്ത ബേക്കേഴ്സ് ചോക്ലേറ്റ് നിറത്തിലെ കാറുകൾ അന്വേഷിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കൊച്ചാലുംമൂട്ടിലെ പെട്രോൾ പമ്പിലെത്തി അന്വേഷിച്ചപ്പോൾ ബേക്കേഴ്സ് ചോക്ലേറ്റ് നിറത്തിലുള്ള കാർ സംഭവ ദിവസം രാവിലെ വന്ന് ഇന്ധനം നിറച്ചതായും കാറിന്റെ റജിസ്ട്രേഷൻ നമ്പറിന്റെ അവസാന അക്കം നാല് ആണെന്നും വിവരം ലഭിച്ചു. ക്യാമറയിൽ നിന്നും കെഎൽ–31 എന്ന സൂചന ലഭിച്ചതോടെ മാവേലിക്കര ജോയിന്റ് ആർടി ഓഫിസ് പരിധിയിൽ റജിസ്റ്റർ ചെയ്ത സമാന നിറത്തിലുള്ള കാറുകളുടെ രേഖകൾ ശേഖരിച്ചു. അതിൽ നിന്നും അവസാന അക്കം നാലു വരുന്ന കാറുകൾ പരിശോധിച്ചാണു വിലാസം കണ്ടെത്തിയത്.