കോഴിക്കോട് മുക്കം എൻഐടിയിൽ ബിടെക് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. ആന്ധ്ര സ്വദേശി ഗൊല്ല രാമകൃഷ്ണ പ്രസാദിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. റാഗിങ് ഉൾപ്പെടെയുള്ള പരാതികൾ അന്വേ··ഷിക്കുമെന്ന് കോഴിക്കോട് ഡിസിപി ജയദേവ് അറിയിച്ചു.
പതിനൊന്നരയായിട്ടും രാമകൃഷ്ണ പ്രസാദ് ക്ലാസിലെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റൽ മുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കോളജ് ക്യാംപസിൽ തന്നെയാണ് ഹോസ്റ്റൽ കെട്ടിടവുമുള്ളത്. രാമകൃഷ്ണ പ്രസാദിനൊപ്പം താമസിച്ചിരുന്ന സഹപാഠി ദേവദാസ് കഴിഞ്ഞദിവസം വേറൊരു മുറിയിലാണ് തങ്ങിയത്. രാവിലെ മുറിയിലെത്തിയപ്പോൾ രാമകൃഷ്ണ പ്രസാദ് ഉറങ്ങുകയായിരുന്നു. വിളിക്കാൻ ശ്രമിച്ചില്ല.
ദേവദാസ് ക്ലാസിലേയ്ക്ക് പോയതിന് ശേഷം ഒൻപതരയോടെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായില്ല. കഴിഞ്ഞദിവസം ചില മുതിർന്ന വിദ്യാർഥികൾ രാമകൃഷ്ണ പ്രസാദിനോട് കയർത്തു സംസാരിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റാഗിങുൾപ്പെടെയുള്ള സാധ്യതയും പരിശോധിക്കുമെന്ന് ഡിസിപി അറിയിച്ചു.
വ്യാഴാഴ്ചയാണ് ബിടെക് ഒന്നാം വർഷ വിദ്യാർഥിയായി രാമകൃഷ്ണ പ്രസാദ് കോളജിലെത്തിയത്. മകന് പ്രവേശനം ഉറപ്പാക്കിയ ശേഷം ബന്ധുക്കൾ കഴിഞ്ഞദിവസാണ് മടങ്ങിയത്. തുടർന്നുള്ള മണിക്കൂറിൽ എന്തുണ്ടായെന്ന കാര്യം കുന്ദമംഗലം പൊലീസിന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിക്കും. മരണ വിവരമറിഞ്ഞ് രാമകൃഷ്ണ പ്രസാദിന്റെ ബന്ധുക്കൾ കോഴിക്കോടേയ്ക്ക് തിരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കളെത്തിയ ശേഷം പോസ്റ്റുമോർട്ടം ചെയ്യും.