യുവാവിനെ കൊലപ്പെടുത്തി ഇത്തിക്കര കൊച്ചുപാലത്തിനു സമീപം റോഡരുകിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരിയും സഹോദരീഭർത്താവും ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വവ്വാക്കാവ് കുലശേഖരപുരം കുറുങ്ങപ്പള്ളിയിൽ ഗവ. വെൽഫെയർ എൽപി സ്കുളിനു സമീപം സുൽഫി മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന വള്ളിക്കുന്നം സുരേന്ദ്രഭവനിൽ സുരേന്ദ്രന്റെയും പുഷ്പകുമാരിയുടെയും മകൻ ഷൈൻമോനെ (25) കൊലപ്പെടുത്തിയ കേസിൽ സഹോദരി ദേവു (28), സഹോദരീഭർത്താവ് ഓച്ചിറ കുറിപ്പള്ളി കാർത്തികയിൽ രഞ്ജിത് (29), ഓച്ചിറ കൊറ്റമ്പള്ളി താതര വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ഗോപകുമാർ (43) എന്നിവരാണു പിടിയിലായത്. ലഹരിക്ക് അടിമപ്പെട്ടു നിരന്തരം മാതാപിതാക്കളെയും സഹോദരിയെയും ഉപദ്രവിക്കുന്നതിൽ സഹികെട്ട് സഹോദരീഭർത്താവും സുഹൃത്ത് ഗോപകുമാറും ചേർന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: ആദ്യം ക്വട്ടേഷൻ നൽകാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ നടന്നില്ല. പ്രതിഫലമായി അരലക്ഷം രൂപ തന്നാൽ കൃത്യം നിർവഹിക്കാമെന്നു ഗോപകുമാർ ഏറ്റു. കർക്കടകവാവു ദിവസം വീട്ടിൽ എല്ലാവരെയും മർദിച്ചു ബഹളമുണ്ടാക്കിയ ഷൈൻമോനെ മദ്യം നൽകാമെന്നു പറഞ്ഞു ഗോപകുമാറിന്റെ വീട്ടിൽ തന്ത്രപൂർവം വരുത്തി. മദ്യപിച്ചു ലക്കുകെട്ട ഷൈൻമോനെ വീടിന്റെ പിന്നിൽവച്ച് ഉടുമുണ്ട് ഉപയോഗിച്ച് ഇരുവരും ചേർന്നു കഴുത്തു ഞെരിച്ചു കൊന്നു. ഈ സമയം സഹോദരി ഗോപകമാറിന്റെ വീട്ടിൽ ഉണ്ടായിരുന്നു. മൃതദേഹം കാറിൽ കയറ്റി ഇത്തിക്കരയിലെ കൊച്ചുപാലത്തിനടുത്തെത്തി റോഡിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കാറിൽ ഭർത്താവിനും ഗോപകുമാറിനും പുറമേ സഹോദരിയും ഉണ്ടായിരുന്നു.
ഷൈൻമോന്റെ പോക്കറ്റിൽനിന്നു മദ്യം വാങ്ങിയ ബില്ലിന്റെ ഒരു ഭാഗവും ഒരു സ്വർണ കൈച്ചെയിനും ലഭിച്ചിരുന്നു. മദ്യം വാങ്ങിയ ബില്ലിന്റെ ഒരു ഭാഗം മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുവന്ന കാറിൽനിന്നു പൊലീസ് കണ്ടെത്തി. മൃതദേഹത്തിന് അരികിൽനിന്നു കണ്ടെത്തിയ സ്വർണ ചെയിൻ ഒന്നാം പ്രതിയായ ഗോപകുമാറിന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം ഉപേക്ഷിച്ചു പോകുമ്പോഴാണു ഷൈൻമോന്റെ മുണ്ട് കാറിനുള്ളിൽ കാണപ്പെട്ടത്. കൊച്ചുപാലത്തിൽ നിന്നു താഴേക്ക് ഇട്ടെങ്കിലും പാലത്തിന്റെ കൈവരിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവം നടന്നത് ഓച്ചിറ പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാൽ തുടർ അന്വേഷണത്തിനായി കേസ് കരുനാഗപ്പള്ളി പൊലീസിനു കൈമാറുമെന്നു ചാത്തന്നൂർ എസിപി ജവാഹർ ജനാർദ് അറിയിച്ചു.