നടന്നു പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചത് ഉള്‍പ്പെടെ തൃശൂരില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്നത് പതിവായതോടെ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
തൃശൂരില്‍ വീട്ടുജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വയോധികയുടെ രണ്ടു പവന്‍ മാല ആക്രമിച്ച കേസിലെ പ്രതി പിപ്പിരി ബൈജു. ഇയാൾ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. തൃശൂര്‍ പാടൂക്കാട് സ്വദേശിയാണ്. മെഡിക്കല്‍ കോളജ് ക്യാംപസില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് ആഭരണം കവര്‍ന്ന കേസില്‍ പിടിയിലായത് കായിക അധ്യാപകനായ മണികണ്ഠൻ. തൃശൂര്‍ പുന്നംപറമ്പ് സ്വദേശി. തട്ടിയെടുത്ത ആഭരണം പണയപ്പെടുത്തി പണം വാങ്ങി.
ഹോം നഴ്സിങ് സ്ഥാപനത്തില്‍ ജീവനക്കാരിയായ കെ.എസ്. രശ്മിയാണ് അറസ്റ്റിലായ മറ്റൊരു പ്രതി. ഹോം നഴ്സിങ് സ്ഥാനപത്തില്‍ നിന്ന് ഒന്നേക്കാല്‍ ലക്ഷം രൂപ കവര്‍ന്നതിന്റെ പേരിലാണ് അറസ്റ്റ്. തൃശൂര്‍ , പേരാമംഗലം, മെഡിക്കല്‍ കോളജ് സ്റ്റേഷനുകളിലെ സ്ക്വാഡുകളാണ് മൂന്നു പ്രതികളേയും പിടികൂടിയത്.