സംവിധായകൻ ജീൻപോൾ ലാലിനെതിരായ കേസിൽ പൊലീസ് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ജീൻപോൾ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന മൊഴിയിൽ യുവതി ഉറച്ചു നിൽക്കുകയാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഹണി ബീ ടു എന്ന സിനിമയിൽ അഭിനയച്ച യുവനടിയാണ് സംവിധായകൻ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന് പരാതി നൽകിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനൂപ്, സഹസംവിധായൻ അനിരുദ്ധ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൻറെ അന്വേഷണം ഏറ്റെടുത്ത തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ പി.പി ഷംസ് യുവതിയുടെ മൊഴിയെടുത്തു.
അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിലെത്തിയ യുവതി പരാതിയിലെ കാര്യങ്ങൾ വിശദമായി പൊലീസിനോട് പറഞ്ഞു. സിനിമയിൽ അഭിനയച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പരിഹിസിക്കുകയും ചെയ്തെന്നാണ് മൊഴി. മറ്റാരുടേയോ ശരീരഭാഗങ്ങൾ ചിത്രീകരിച്ച് തന്റേതാണെന്ന മട്ടിൽ സിനിമയിൽ കാണിച്ചെന്നും മൊഴിയിലുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷം ജീൻപോൾ ലാൽ അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ , വഞ്ചനാ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.