തിരുവനന്തപുരം ഒാവർ ബ്രിഡ്ജിന് സമീപത്ത മൊബൈൽ കടയിൽ വൻകവർച്ച. പുലർച്ചെയാണ് ഇരുപത് ലക്ഷം രൂപയുടെ ആഡംബര മൊബൈൽ ഫോണുക മോഷണം പോയി. വിവിധ നഗരങ്ങളിൽ സമാനമായ മോഷണം നടത്തിയ സംസ്ഥാനാന്തര സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു.മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
അടുത്തിടെ കൊച്ചിയിലും കൊല്ലത്തും മൊബൈൽ ഷോറൂമുകളിൽ ലക്ഷങ്ങളുടെ കവർച്ച നടത്തിയ സംസ്ഥാനാന്തര സംഘമാണ് തിരുവനന്തപുരം നഗരത്തിലും മോഷണം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെ ഏഴംഗസംഘം നടത്തിയ കവർച്ചയിൽ ഇരുപത് ലക്ഷം രൂപയുടെ ആഡംബര മൊബൈൽ ഫോണുകളും ഇന്നലത്തെ കളക്ഷൻ തുകയായ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടു.വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് സംഘം സ്ഥലതെത്തി പരിശോധന നടത്തി.
ഏഴംഗസംഘം ക്യാരി ബാഗുകളുമായി മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ അടുത്തെത്തുന്നതാണ് ഇവരുടെ രീതി. തുടർന്ന് പരിസരം നിരീക്ഷിക്കും. ചുറ്റുപാടും നിരീക്ഷിക്കുന്നതിനായി ഒരാളെ പുറത്ത് നിർത്തിയ ശേഷം ശേഷിക്കുന്നവർ കവർച്ച നടത്തും. തുടർന്ന് മോഷണമുതൽ ക്യാരി ബാഗുകളിൽ നിറച്ച് മടക്കം. ലോഡ്ജുകളിൽ മുറിയെടുത്ത ശേഷം അർദ്ധരാത്രിയിൽ മോഷണം നടത്തി പിന്നീട് ട്രെയിനിൽമടങ്ങുന്നതാണ് ഇവരുടെ രീതി. റെയിൽവെ സ്റ്റേഷനുകളിൽ അടക്കം പ്രതികൾക്കുവേണ്ടി തിരച്ചിൽ ഉൗർജിതമാക്കി.