ചങ്ങനാശേരിയിലും ചെങ്ങന്നൂരിലും ആളില്ലാത്ത വീടുകളിൽ മോഷണം. ലക്ഷണക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി. ചങ്ങനാശ്ശേരി പായിപ്പാട് പുളിമൂട്ടിൽ ലില്ലിക്കുട്ടിയുടെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വര്ണ്ണവും ഒരു ലക്ഷം രൂപയും, രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണണങ്ങളുമാണ് നഷ്ടപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ വേലക്കാരിയാണ് വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയില് കണ്ടെത്തിയത്. വീട്ടുകാർ തിങ്കളാഴ്ച വൈകീട്ട് കൊച്ചിയിലേക്ക് പോയിരുന്നു. ജോലിക്കാരി വിവരം അറിയിച്ചതിനെ തുടർന്ന് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച വൈകുന്നേരം നാലിനും ബുധനാഴ്ച വൈകുന്നേരം മൂന്നിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്ടിലും മോഷണം നടന്നിരുന്നു. ചെങ്ങന്നൂർ മുളക്കുഴ പള്ളിപ്പടി സുഗതൻ എന്ന റിട്ടയേർഡ് അധ്യാപകന്റെ വീട്ടിൽ നടന്ന മോഷണത്തിൽ ഒരുലക്ഷത്തി പതിനായിരം രൂപയും രണ്ട് പവനും നഷ്ടപ്പെട്ടു. വീട്ടുടമയും കുടുംബവും ഒരുമാസമായി വിദേശത്താണ്. ചെങ്ങന്നൂര് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.