12 കോടി രൂപയുടെ ആഭരണങ്ങൾ കടത്തിക്കൊണ്ടുപോയി തട്ടിപ്പു നടത്തിയെന്ന കേസിൽ അവതാർ ജ്വല്ലറി ഉടമയുടെ ഭാര്യ ഫൗസിയ അബ്ദുല്ല അറസ്റ്റിൽ. പെരുമ്പാവൂരിലെ ഒരു ജ്വല്ലറി ഏറ്റെടുത്തു നടത്താമെന്നു കരാറൊപ്പിട്ട ശേഷം ജ്വല്ലറിയിലുണ്ടായിരുന്ന 12 കോടിയുടെ ആഭരണങ്ങൾ കടത്തിക്കൊണ്ടുപോയി തട്ടിപ്പു നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
ഇതേ കേസിൽ അവതാർ ഉടമ ഒ. അബ്ദുല്ലയെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികളായ ഫൗസിയയും മകന്‍ ഫാരിസും ഗൾഫിലേക്കു മുങ്ങിയതിനാൽ അറസ്റ്റു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രണ്ടാഴ്ച മുൻപു മുൻകൂർജാമ്യം തരപ്പെടുത്തിയശേഷം ഇരുവരും കേരളത്തിലേക്കു തിരിച്ചെത്തിയെങ്കിലും എയർപോർട്ടിൽ എമിഗ്രേഷൻ വിഭാഗം അറസ്റ്റു ചെയ്തു.
മുൻകൂർ ജാമ്യം ഹാജരാക്കി ഇരുവരും അന്നു രക്ഷപ്പെട്ടെങ്കിലും പരാതിക്കാരനായ പെരുമ്പാവൂർ ഫഫാസ് ഗോൾഡ് ഉടമ സലിം കോടതിയെ സമീപിച്ചു. കോടതി മുൻകൂർ ജാമ്യം റദ്ദാക്കി. തുടർന്നാണു ചാവക്കാട് എടക്കഴിയൂരിലെ വീട്ടിൽനിന്നു പെരുമ്പാവൂർ പൊലീസ് ഫൗസിയയെ അറസ്റ്റു ചെയ്തത്. ഉച്ചയ്ക്കു പെരുമ്പാവൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി. മകൻ ഫാരിസ് ഒളിവിലാണ്.