പ്രണയിച്ചു വിവാഹം കഴിച്ചവരെ പ്രണയകാലത്തുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ പൊലീസ് കളളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുന്നതായി പരാതി. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ നവദമ്പതികളും ബന്ധുക്കളുമാണ് പൊലീസിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത്. ഹൈക്കോടതി ഇടപെടലില്‍ വിവാഹം നടന്ന ശേഷവും പൊലീസ് പ്രതികാര നടപടികള്‍ തുടരുന്നെന്നാണ് ആരോപണം.
വടക്കന്‍ പറവൂര്‍ വെടിമറ സ്വദേശി അബ്ദുളളയും മാഞ്ഞാലിക്കാരി നെസ്മിയും കഴിഞ്ഞ ദിവസം വടക്കന്‍ പറവൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ വച്ചാണ് വിവാഹിതരായത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയം നെസ്മിയുടെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് കോടതി ഇടപെടലിലേക്ക് കാര്യങ്ങള്‍ നീണ്ടത്. കോടതി നിര്‍ദ്ദേശ പ്രകാരം വിവാഹം നടത്തിക്കൊടുക്കാന്‍ പൊലീസ് തയാറായെങ്കിലും ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ഇരു കുടുംബങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ പൊലീസ് പീഡനം തുടരുന്നെന്നാണ് പരാതി. അബ്ദുളളയുടെ പിതാവ് ബിജിലിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപ്പത്തിരണ്ടു പേരെ പൊലീസ് കളളക്കേസുകളില്‍ കുടുക്കിയെന്ന് ഇവര്‍ ആരോപിക്കുന്നു.
പറവൂര്‍,ആലങ്ങാട്,എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകളിലായാണ് അബ്ദുളളയുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുളളവര്‍ക്കെതിരെ ഗുരുതരമായ 5 കേസുകള്‍ നിലനില്‍ക്കുന്നത്. നിസാരമായ പ്രശ്നങ്ങളുടെ പേരില്‍ പൊലീസിനെ ആക്രമിച്ചുവെന്നും,പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നുമടക്കമുളള കുറ്റങ്ങള്‍ ചുമത്തി വിവാഹ ശേഷവും പീഡനം തുടരുകയാണെന്നാണ് ആക്ഷേപം. ചില പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിവിരോധമാണ് പീഡനം തുടരാന്‍ കാരണമെന്നും ഇവര്‍ സംശയിക്കുന്നു. മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.