നടി ആക്രമിക്കപ്പെട്ട കേസിൽ നടന് ദിലീപ് അറസ്റ്റിലാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് ഒരു മാഡത്തിന്റെ ഇടപെടൽ സംബന്ധിച്ച വാർത്തകൾ പുറത്തു വന്നത്. ഈ മാഡം ആരായിരിക്കും എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുമില്ല. ഇതിനിടെ പൊലീസ് ചോദ്യം ചെയ്ത നടി കാവ്യ മാധവൻ, കാവ്യയുടെ അമ്മ എന്നിവരിൽ ആരെങ്കിലുമാണോ ആ മാഡം എന്ന സംശയവും ഉയർന്നു വന്നിരുന്നു. എന്നാൽ ഇതു സ്ഥിരീകരിക്കാൻ പൊലീസിനും സാധിച്ചിട്ടില്ല.
അതേ സമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിനു മുമ്പും ശേഷവും ദിലീപുമായുള്ള ഫോൺ വിളികളിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് ഗായികയും അവതാരകയും നടിയുമായ റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിൽ ഈ ചോദ്യം വീണ്ടും ഉയർന്നു വരികയാണ്. ആ മാഡം റിമി ടോമിയാണോ എന്ന സംശയമാണ് ആളുകൾക്കിടയിൽ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ളത്.
എന്നാൽ മാഡം എന്ന പരാമർശം നടത്തിയത് പൾസർ സുനിയായിരുന്നില്ല എന്നതാണ് വസ്തുത. പകരം ഫെനി ബാലകൃഷ്ണനായിരുന്നു ഇത് മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്. പൾസർ സുനിക്ക് ജാമ്യമെടുക്കാൻ ചിലർ തന്നെ സമീപിച്ചിരുന്നെന്നും അവർ പരസ്പരം സംസാരിക്കുമ്പോൾ മാഡം എന്നു പറഞ്ഞ് സംസാരിക്കുന്നത് കേട്ടു എന്നുമായിരുന്നു ഫെനി പറഞ്ഞത്. എന്നാൽ ഈ മാഡം ആരാണ് എന്ന് കണ്ടെത്താൻ പൊലീസിനു സാധിച്ചതായി വ്യക്തതയില്ല. കേസിൽ പ്രമുഖരായ ചില വനിതകൾ കണ്ണികളായി വരികയാണെങ്കിൽ ഇവരിൽ ആരെങ്കിലും ആകാം മാഡം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്ന നിഗമനത്തിലെത്താനാകുമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം നിലവിൽ സാധ്യമല്ല.
സമൂഹ മാധ്യമങ്ങളിലും മറ്റും മാഡം താനാണെന്ന മട്ടിൽ വന്ന വാർത്തകൾ താൻ കണ്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ അതൊന്നും അവർ കൊടുത്ത വാർത്തയല്ലെന്നാണ് പറഞ്ഞിരുന്നതായും റിമി ടോമി മനോരമ ന്യൂസിനോടു പറഞ്ഞു. തനിക്ക് ദിലീപുമായും കാവ്യയുമായും യാതൊരു വിധ സാമ്പത്തിക ഇടപാടും ഇല്ല. ഒരു സ്ഥാപനവുമില്ല, ഭൂമി ഇടപാടുമില്ല. സംഭവം ഉണ്ടായ ദിവസം കാവ്യയെ വിളിച്ചിരുന്നു. ഇരയായ കുട്ടിക്ക് മെസേജ് അയയ്ക്കുകയും ചെയ്തിരുന്നു. ദിലീപിനെ വിളിച്ചിട്ടുമില്ലെന്നും ഇവർ മനോരമ ന്യൂസിനോട് വിശദീകരിച്ചു.