അധ്യാപകന്‍ ദുരുദ്വേശത്തോടെ നോക്കുന്നതായി കാസർകോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാർഥിനികളുടെ പരാതി. ഹിന്ദി വിഭാഗത്തിലെ പതിനാറ് വിദ്യാര്‍ഥിനികളാണ് വകുപ്പ് മേധാവിക്ക് പരാതി നല്‍കിയത്. പരാതിയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
സർവകലാശാലയുടെ നായന്മാർമൂല ക്യാംപസിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ.സി.പി.വി.വിജയകുമാരനെതിരെ എം.എ അവസാനവർഷ വിദ്യാർഥിനികളാണ് പരാതി നൽകിയത്. ക്ലാസെടുക്കുന്നതിനിടയിൽ അശ്ലീലം കലർന്ന രീതിയിൽ അധ്യാപകൻ നോക്കുന്നു എന്ന് വകുപ്പ് മേധാവി സുധാ ബാലകൃഷ്ണന് നൽകിയ പരാതിയിൽ പറയുന്നു.
അധ്യാപകന്റെ ഈ പെരുമാറ്റം മാനസികമായി ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വൈസ് ചാന്‍സിലര്‍ക്ക് കൈമാറിയ പരാതി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സര്‍വകലാശാല സമിതിക്ക് വിസി നൽകി. കമ്മിറ്റി പരാതിക്കാരിൽ നിന്നും ആരോപണവിധേയനായ അധ്യാപകനില്‍ നിന്നും മൊഴിയെടുക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി. സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന കർശന നിർദ്ദേശമാണ് അധികൃതർ വിദ്യാർഥികൾക്ക് നൽകിയിരിക്കുന്നത്.