കോഴിക്കോട് ചാത്തമംഗലത്ത് സ്പിരിറ്റ് കഴിച്ച് മൂന്നുപേർ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണസംഘം മനപൂർവമല്ലാത്ത നരഹത്യ കുറ്റം കൂടി ചുമത്തി. നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമാണ് ചേവായൂർ പൊലീസ് കേസെടുത്തിരുന്നത്. മരിച്ച സന്ദീപ് പതിവായി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്പിരിറ്റെത്തിച്ചതായി തെളിഞ്ഞ സാഹചര്യത്തിൽ ആശുപത്രിയ്ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്.
കുന്ദമംഗലം കോടതി മുഖേനയാണ് ആന്തരികാവയവങ്ങളും മറ്റ് സാംപിളുകളും പരിശോധനയ്ക്ക് അയച്ചത്. ഇവർ കഴിച്ചതായി കരുതുന്ന സ്പിരിറ്റിന്റെ സാംപിളും ശേഖരിച്ചിട്ടുണ്ട്. സ്പിരിറ്റ് കഴിച്ചതിനപ്പുറം മരണത്തിന് മറ്റെന്തിലും കാരണമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. മരിച്ച സന്ദീപ് ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം നടക്കുന്നത്. സ്പിരിറ്റ് കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതായി എക്സൈസ് സംഘം പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മലയമ്മ കോളനിയിലെ ബാലൻ, ചെക്കുട്ടി, സന്ദീപ് എന്നിവരാണ് സ്പിരിറ്റ് കഴിച്ചതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്.
സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന സന്ദീപെത്തിച്ച സ്പിരിറ്റാണ് മരണകാരണമായത്. സ്പിരിറ്റിൽ മദ്യം ചേർത്ത് കഴിച്ച കോളനിയിലെ ഹരിദാസൻ, വേലായുധൻ, സുരേഷ്, എന്നിവർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സ്പിരിറ്റ് ഇവരുടെ ജീവന് ഭീഷണിയായെന്ന പശ്ചാത്തലത്തിലാണ് നരഹത്യ കുറ്റം കൂടി കേസിൽ ചുമത്തിയത്. സന്ദീപ് നേരത്തെയും ആശുപത്രിയിൽ നിന്ന് സ്പിരിറ്റ് കൊണ്ടുവന്നിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പരിശോധനയിൽ ആശുപത്രിയുടെ സ്റ്റോർ റൂമിൽ നിന്ന് 15 ലിറ്ററും അത്യാഹിത വിഭാഗത്തിൽ നിന്ന് അഞ്ച് ലിറ്ററും മീഥൈൽ ആൽക്കഹോൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയ്ക്കെതിരെ കൂടുതൽ അന്വേ·ഷണത്തിന് സാധ്യത തെളിയുന്നത്.